‘സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഹര്‍ത്താലാണ് ഇടുക്കിയില്‍ കണ്ടത്’; കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഹര്‍ത്താലാണ് ഇടുക്കിയില്‍ കണ്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗവര്‍ണറുടെ ഇടുക്കി സന്ദര്‍ശനം തടയാന്‍ ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച ഇടതുമുന്നണിയും സിപിഐഎമ്മും ഭരണഘടനയെ വെല്ലുവിളിക്കുകയാണ്.

സംസ്ഥാന ഭരണത്തലവനെ ഇടുക്കിയില്‍ കാലുകുത്തിക്കില്ലെന്ന സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ നിലപാട് ജനാധിപത്യ സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. എംഎം മണി ഉള്‍പ്പെടെയുള്ള സിപിഐഎം നേതാക്കള്‍ ഗവര്‍ണറെ ആക്രമിക്കാന്‍ പരസ്യമായി ആഹ്വാനം ചെയ്യുകയാണ്.

കേന്ദ്രസര്‍ക്കാര്‍ മലയോരനിവാസികള്‍ക്ക് വേണ്ടി നിയമം ഉണ്ടാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അവരെ പ്രതിസന്ധിയിലാക്കാനാണ് നിയമം ഉണ്ടാക്കുന്നത്. പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയെ ചോദ്യം ചെയ്തതാണ് ഗവര്‍ണര്‍ക്കെതിരെ സിപിഐഎമ്മിന്റെ പുതിയ പ്രകോപനത്തിന് കാരണം.

വളരെ മോശം പദം ഗവര്‍ണര്‍ക്കെതിരെ ഉപയോഗിച്ച മുന്‍ മന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണം. സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടേയും ഭീഷണിക്ക് വക വെക്കാതെ ചടങ്ങ് സംഘടിപ്പിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ അഭിനന്ദിക്കുന്നു. കേരളത്തില്‍ ഇത്തരം വിലകുറഞ്ഞ ഭീഷണികളൊന്നും ചിലവാകില്ലെന്ന് ഇന്നത്തെ ഗവര്‍ണറുടെ പരിപാടിയുടെ വിജയത്തോടെ പിണറായി വിജയന് മനസിലായി കാണുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Top