‘ഗവര്‍ണറുടെ അതൃപ്തി സര്‍ക്കാരിന്റെ മുഖത്തേറ്റ അടി’: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഗവര്‍ണറുടെ അതൃപ്തി സര്‍ക്കാരിന്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലെ പ്രതിസന്ധികള്‍ക്ക് കേന്ദ്രസര്‍ക്കാരാണ് ഉത്തരവാദികള്‍ എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു. ഇതിന് നിയമസഭയെ ഉപയോഗിക്കുകയാണ് എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

കവലപ്രസംഗം നയപ്രഖ്യാപന പ്രസംഗമായി അവതരിപ്പിക്കാന്‍ കഴിയില്ല എന്ന പ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിലുള്ളത് അവാസ്തവമായ കാര്യങ്ങളാണ്. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. പ്രതിപക്ഷം ഇതിനു കൂട്ടു നില്‍ക്കുകയാണ്.

കേരള നിയമസഭയുടെ അന്തസ് നഷ്ടപ്പെട്ടു. കേന്ദ്രവിഹിതത്തെക്കുറിച്ച് നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയില്ല. സജി ചെറിയാന്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പ്രതിപക്ഷം സര്‍ക്കാരിന് കുഴലൂത്ത് നടത്തുന്നു. സതീശന്‍ കള്ളന് കഞ്ഞി വച്ച നേതാവ്. അദ്ദേഹം മന്ത്രി സഭയിലെ അംഗമാണ്.ഇത് പോലൊരു പ്രതിപക്ഷ നേതാവ് വേറെ ഇല്ല.

കേന്ദ്രത്തിനെതിരെ നടത്തിയ മനുഷ്യച്ചങ്ങല പൊളിഞ്ഞു. സമരം വിലപ്പോകില്ല. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ്. സമരം ചെയ്യാനുള്ള ധാര്‍മികത സംസ്ഥാന സര്‍ക്കാരിന് ഇല്ല. കുനിഞ്ഞ് നിന്നാലോ കൈകൂപ്പിയാലോ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ ഇല്ലാതാകില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.

Top