ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയത്തിന് ബി.ജെ.പിക്ക് പുതിയ തന്ത്രങ്ങള്‍ റെഡി ! !

പതെരഞ്ഞെടുപ്പില്‍ ആറില്‍ മൂന്നു മണ്ഡലങ്ങളും പിടിച്ചെടുക്കാന്‍ കര്‍മ്മപദ്ധതിയുമായി ബി.ജെ.പി. ലോകസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാനാകാത്തതിന്റെ ക്ഷീണം ഉപതെരഞ്ഞെടുപ്പില്‍ തീര്‍ക്കുകയാണ് ലക്ഷ്യം.

വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ നടത്താനാണ് തീരുമാനം. ഇതിനായി കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

മോദി വീണ്ടും അധികാരത്തില്‍ വന്ന സാഹചര്യം സൃഷ്ടിക്കുന്ന ആത്മവിശ്വാസത്തിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരും രംഗത്തിറങ്ങും.

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും. ഇനി മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞെങ്കിലും അദ്ദേഹത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം ആര്‍.എസ്.എസ് നേതൃത്വത്തിനുണ്ട്. കുമ്മനം രാജശേഖരന്‍, എം.ടി രമേശ്, എ.പി. അബ്ദുള്ളക്കുട്ടി എന്നിവരും പരിഗണനാ ലിസ്റ്റിലുണ്ട്.

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സിലെ ശശി തരൂരിനേക്കാള്‍ 2,836 വോട്ടിന്റെ കുറവ് മാത്രമാണ് കുമ്മനത്തിനുള്ളത്. 50,709 വോട്ടുകള്‍ ഇവിടെ കുമ്മനത്തിന് ലഭിച്ചിട്ടുണ്ട്. ശബരിമല സമരം കത്തി നിന്ന കോന്നിയില്‍ 46,506 വോട്ട് പിടിച്ച് രണ്ടാംസ്ഥാനത്ത് എത്താന്‍ സുരേന്ദ്രനും കഴിഞ്ഞിരുന്നു. വീണാ ജോര്‍ജുമായി 440 വോട്ടിന്റെ വ്യത്യാസമാണ് സുരേന്ദ്രന് കോന്നിയിലുള്ളത്. യു.ഡി.എഫുമായുള്ള വ്യത്യാസം 3161 വോട്ടാണ്.

മഞ്ചേശ്വരത്ത് ജയിച്ച യു.ഡി.എഫിലെ രാജ് മോഹന്‍ ഉണ്ണിത്താനുമായി 11,113 വോട്ടിന്റെ വ്യത്യാസമുണ്ടെങ്കിലും കാവി പ്രതീക്ഷ വലുതാണ്. രണ്ടാമതെത്തിയ ബി.ജെ.പി ഇവിടെ 57,104 വോട്ട് നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ 89 വോട്ടിന് മാത്രമാണ് ഇവിടെ പരാജയപ്പെട്ടത്. മഞ്ചേശ്വരത്ത് മുന്‍ എം.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുമോ എന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

ഈ മൂന്ന് മണ്ഡലങ്ങളിലും എന്തായാലും ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്താനാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശം.

കെ.എം. മാണിയുടെ പാല, ആരിഫ് പ്രതിനിധാനം ചെയ്തിരുന്ന അരൂര്‍, ഹൈബി ഈഡന്റെ എറണാകുളം എന്നിവടങ്ങളില്‍ വിദൂര പ്രതീക്ഷപോലും ബി.ജെ.പിക്കില്ല. അതിനാല്‍ തന്നെ പ്രവര്‍ത്തനം മുഴുവന്‍ വിജയ സാധ്യതയുള്ള ഈ മൂന്ന് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. വിവിധ ജില്ലകളില്‍ നിന്നും സ്വയം സേവകര്‍ ഉള്‍പ്പെടെയുള്ളവരെ പ്രചരണത്തിന് ഇറക്കാനും പദ്ധതിയുണ്ട്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റില്‍ അരൂര്‍ സീറ്റു മാത്രമാണ് ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ്. എന്നാല്‍ സിറ്റിംഗ് സീറ്റിനു പുറമേ കോന്നി, പാല, എറണാകുളം സീറ്റുകള്‍ പിടിച്ചെടുക്കാനാണ് ഇടതു നീക്കം. വട്ടിയൂര്‍ക്കാവില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാന്‍ ഇപ്പോഴേ സി.പി.എം ശ്രമം തുടങ്ങിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇനി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. 2021ലെ നിയമസഭ ഉപതെരഞ്ഞെടുപ്പിനു മുന്‍പുള്ള റിഹേഴ്സലായും വിലയിരുത്തപ്പെടും. അതു കൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും ഇടതുപക്ഷത്തിനും ചിന്തിക്കാന്‍ കഴിയില്ല. സിറ്റിംഗ് സീറ്റായ അരൂരില്‍ യു.ഡി.എഫാണ് ലോകസഭ തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍ തൂക്കം നേടിയിരുന്നത്. ഇത് എളുപ്പത്തില്‍ മറികടക്കാം എന്ന ആത്മവിശ്വാസത്തിലാണ് ചെമ്പട.

യു.ഡി.എഫിനാണ് ശരിക്കും ഉപതെരഞ്ഞെടുപ്പ് അഗ്നി പരീക്ഷണമാകാന്‍ പോകുന്നത്. ആറില്‍ അഞ്ച് സീറ്റും യു.ഡി.എഫിന്റെ കുത്തക സീറ്റുകളാണ്. മൂന്നെണ്ണം കോണ്‍ഗ്രസ്സിന്റെയും ഒന്നു വീതം ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയുമാണ്.

പാലായില്‍ കഴിഞ്ഞ തവണ കഷ്ടിച്ചാണ് കെ.എം മാണി വിജയിച്ചത്. ഇത്തവണ കേരള കോണ്‍ഗ്രസ്സിലെ ഭിന്നതയും പുതിയ ഭീഷണിയാണ്.

മഞ്ചേശ്വരത്ത് അബ്ദുള്ളക്കുട്ടി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാല്‍ പ്രവചനം അസാധ്യമാകും. തീ പാറുന്ന മത്സരത്തിനാണ് വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങള്‍ വേദിയാവാന്‍ പോകുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ത്രികോണ മത്സരം തന്നെയാണ് ഇവിടെ നടക്കുക.

സംസ്ഥാന ഭരണം തിരിച്ചു പിടിക്കാന്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന് നിര്‍ണ്ണായകമാണ്. തുടര്‍ഭരണം ഉറപ്പ് വരുത്താന്‍ മാത്രമല്ല, ശക്തി നഷടമായില്ലെന്ന് തെളിയിക്കാന്‍ ഇടതുപക്ഷത്തിനും വിജയം അനിവാര്യമാണ്. ബി.ജെ.പിക്ക് ലോകസഭ തെരഞ്ഞെടുപ്പില്‍ പറ്റിയ ക്ഷീണം തീര്‍ക്കാനുള്ള ഒന്നാന്തരമൊരു അവസരം കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ്.

ആവനാഴിയിലെ സകല ആയുധങ്ങളും പുറത്തെടുത്തുള്ള ഒരു യുദ്ധം തന്നെയാണ് ഇനി വരാന്‍ പോകുന്നത്. ഈ പോരില്‍ ആര് വീഴും ആര് വാഴും എന്നതിനെ ആശ്രയിച്ചായിരിക്കും 2021ലെ ജനവിധിയുമുണ്ടാകുക.

Political Reporter

Top