ഹര്‍ത്താലിന് മറവില്‍ ഹിന്ദു വിരുദ്ധ കലാപം ഉണ്ടാക്കാന്‍ ശ്രമം നടന്നിരുന്നതായി ബി.ജെ.പി

mtramesh

തിരുവനന്തപുരം: സംസ്ഥാനത്ത് ചില മാധ്യമങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും തീവ്രവാദികളുടെ സാന്നിധ്യം പ്രകടമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.

വാര്‍ത്തകള്‍ വളച്ചൊടിക്കാനും മറ്റും ശ്രമിക്കുന്നതിന് പിന്നില്‍ ഇത്തരം വ്യക്തികളാണെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പട്ടു. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന വ്യാജവാര്‍ത്ത പ്രചരിക്കുന്നതിന് പിന്നില്‍ ഇത്തരമാളുകളുടെ സാന്നിധ്യം സംശയിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കശ്മീര്‍ പെണ്‍കുട്ടിയ്ക്ക് വേണ്ടിയെന്ന പേരില്‍ കേരളത്തില്‍ നടത്തിയ ഹര്‍ത്താല്‍ സംസ്ഥാനത്ത് ഹിന്ദു വിരുദ്ധ കലാപം നടത്താനുള്ള സംഘടിതമായ ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്നും ഹര്‍ത്താല്‍ അനുകൂലികളെന്ന പേരില്‍ നിരത്തിലിറങ്ങിയവര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരെയും അവര്‍ നടത്തുന്ന സ്ഥാപനങ്ങളെയും തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്താന്‍ ശ്രമിച്ച സംഭവത്തിലെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യെ ഏല്‍പ്പിക്കണമെന്നും, ഹര്‍ത്താലില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹര്‍ത്താലിന്റെ മറവില്‍ അക്രമം കാണിച്ച തീവ്രവാദികള്‍ക്കിടയില്‍ സി.പി.എം പ്രവര്‍ത്തകര്‍ പോലും ഉള്‍പ്പെട്ട സാഹചര്യത്തില്‍ കേസ് വഴി തിരിച്ച് വിടാനുള്ള നീക്കമാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇപ്പോള്‍ നടത്തുന്നത്. പൊലീസ് അന്വേഷണം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മാത്രം ഒതുക്കുന്നത് ദുരൂഹമാണെന്നും സംഭവത്തിലേക്ക് ആര്‍.എസ്.എസിനെ വലിച്ചിഴച്ചത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലവര്‍ധനവിന് കാരണം സംസ്ഥാന ധനമന്ത്രി തോമസ് ഐസകിന്റെ നിലപാടുകളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെട്രോള്‍,ഡീസല്‍ വില കുറയ്ക്കാന്‍ വേണ്ടി അവയെ ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെ തോമസ് ഐസക് മാത്രമാണ് എതിര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു.

Top