ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ അപകട-ദുരൂഹ മരണങ്ങള്‍ അന്വേഷിക്കുന്നു

തൃശ്ശൂര്‍: 1992-97 കാലത്ത് കേരളത്തിലുണ്ടായ ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ അപകട-ദുരൂഹ മരണങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ഇക്കാലത്തു നടന്ന അപകടമരണങ്ങളുടെ പിന്നില്‍ തീവ്രവാദിസംഘടനയായ ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പങ്കുണ്ടെന്ന സംശയത്തിലാണ് തീരുമാനം.

1992-ല്‍ തൃശ്ശൂരില്‍ രൂപംകൊണ്ട തീവ്രവാദസംഘടനയാണ് ജംഇയ്യത്തുല്‍ ഇഹ്‌സാനിയ. 1997-ല്‍ സംഘടനയിലെ മുഖ്യ അംഗമായ സെയ്തലവി അന്‍വരി ദുബായിലേക്ക് കടന്നു. ഇക്കാലത്ത് നിരവധി ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അപകടങ്ങളിലും ദുരൂഹസാഹചര്യങ്ങളിലും മരിച്ചിട്ടുണ്ട്.

1996 ഓഗസ്റ്റില്‍ മാത്രം മൂന്ന് ബി.ജെ.പി-ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതോടെയാണ് ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ പങ്ക് വെളിപ്പെട്ടത്. ഇതോടെ സംഘത്തിലെ അംഗങ്ങള്‍ പലരും ഒളിവില്‍ േപാകുകയും വിദേശത്തേക്ക് രക്ഷപ്പെടുകയുമായിരുന്നു.

തൊഴിയൂര്‍ സുനിലിനെയാണ് സംഘം ആദ്യം കൊലപ്പെടുത്തിയതെന്ന് പിന്നീട് തെളിഞ്ഞിരുന്നു. 1994 ഡിസംബര്‍ നാലിന് നടന്ന കൊലപാതകത്തിലെ പങ്ക് കണ്ടെത്തിയത് 25 വര്‍ഷം കഴിഞ്ഞാണ്. അതിലെ പ്രതികളെ പിടികൂടി ചോദ്യംചെയ്തതോടെ 1995 ഓഗസ്റ്റ് എട്ടിന് പാലൂര്‍ അങ്ങാടിയിലെ പച്ചക്കറിവ്യാപാരിയായിരുന്ന ബി.ജെ.പി. നേതാവ് മോഹനചന്ദ്രനെ കൊലപ്പെടുത്തിയതും ഈ സംഘടനയിലെ അംഗങ്ങളാണെന്ന് തെളിവ് ലഭിച്ചു.

Top