കള്ളനോട്ടടിച്ച യുവമോര്‍ച്ച നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് ബിജെപി

തൃശൂര്‍: കള്ളനോട്ടടിയുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റു ചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതായി ബിജെപി.

ശ്രീനാരായണപുരം ഏരാശേരി ഹര്‍ഷന്റെ മകനും ബിജെപി എസ്എന്‍ പുരം ബൂത്ത് പ്രസിഡന്റുമായ രാഗേഷ്, ഒളിവിലുള്ള ഇയാളുടെ സഹോദരന്‍ ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവ് എന്നിവരെയാണ് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയത്.

അമിതപലിശയ്ക്കു കടം കൊടുക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായിട്ടാണ് പോലീസ് പരിശോധനയ്ക്ക് എത്തിയത്.

പോലീസിന്റെ മിന്നല്‍പരിശോധനയില്‍ 1,37,000 രൂപയുടെ കള്ളനോട്ടും നോട്ടടിയന്ത്രവും പിടിച്ചെടുത്തു.

എ ഫോര്‍ ബോണ്ട് ടൈപ്പ് പേപ്പറില്‍ തയാറാക്കിയിരുന്ന നോട്ടുകളുടെ മോഡലുകള്‍ കളര്‍ പ്രിന്റ് എടുത്താണ് ഉപയോഗിച്ചിരുന്നത്. ലാപ്‌ടോപ്പിലാണു നോട്ട് ഡിസൈന്‍ ചെയ്തിരുന്നത്.

ഇരുനില വീടിന്റെ മുകള്‍നിലയില്‍ രഹസ്യമുറിയിലാണു കള്ളനോട്ട് നിര്‍മിച്ചിരുന്നത്. നോട്ട് അച്ചടിക്കാനുള്ള യന്ത്രവും മഷിയും പേപ്പറും സ്‌കാനറും ഇതു മുറിച്ചെടുക്കാനുള്ള കട്ടറും സ്‌കെയിലും ഇവിടെനിന്നു പിടിച്ചെടുത്തു.

Top