ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തുവിട്ടു. പുലര്‍ച്ചെ ഒരു മണിയോടെയാണു പട്ടിക പുറത്തുവിട്ടത്. കേന്ദ്രമന്ത്രി ജെപി നഡ്ഡയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പക്ഷേ, കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ഉള്‍പ്പെട്ടില്ല.
പി.എസ്. ശ്രീധരൻ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. പക്ഷെ ചൊവ്വാഴ്ച ചേർന്ന തെരഞ്ഞെടുപ്പ് സമിതിയിൽ ധാരണ ഉണ്ടായിട്ടും പത്തനംതിട്ടയിലെ സ്ഥാനാർത്ഥി പ്രഖ്യാപനം നീളുകയാണ്.
ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഒഡീഷ, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ഥികള്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ബി.ജെ.പി ദേശീയ വക്താവ് സംപീത് പാത്ര ഒഡീഷയിലെ പുരിയില്‍ നിന്നും മത്സരിക്കും.
ആദ്യ ഘട്ടത്തില്‍ 184 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിലും ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറിലും ജനവിധി തേടും.