രാഷ്ട്രപതി സ്ഥാനാര്‍ത്ഥി നിര്‍ണയം; ബിജെപി പാര്‍ലമെന്ററി യോഗം ഇന്ന്‌

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നതിനായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കളുമായി അഭിപ്രായ ഐക്യത്തിനുള്ള സാധ്യത ആരായുന്നതിനായി രാജ്‌നാഥ് സിങ്, അരുണ്‍ ജയ്റ്റ്‌ലി, എം വെങ്കയ്യ നായിഡു എന്നിവരുടെ പാനല്‍ നടത്തിയ ചര്‍ച്ച സംബന്ധിച്ച് പാര്‍ലമെന്ററി ബോര്‍ഡ് വിലയിരുത്തല്‍ നടത്തും.

കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുമായി വെങ്കയ്യ നായിഡുവും രാജ്‌നാഥ് സിങ്ങും ചര്‍ച്ച നടത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ആരെന്ന കാര്യത്തില്‍ തീരുമാനം ഉണ്ടായ ശേഷം മാത്രമേ നിലപാട് വ്യക്തമാക്കൂ എന്ന് കോണ്‍ഗ്രസും മറ്റു കക്ഷികളും അറിയിച്ചിരുന്നു.

ഈ നിലപാടു തന്നെയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും സ്വീകരിച്ചത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സ്പീക്കര്‍ സുമിത്ര മഹാജന്‍, യുപി ഗവര്‍ണര്‍ രാം നായിക് എന്നിവരുടെ പേരുകളാണ് സാധ്യതാ പട്ടികയില്‍ പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്.

പാര്‍ട്ടിയുമായി അടുത്ത രാഷ്ട്രീയ ബന്ധമുള്ള ആളെ മാത്രമേ ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കൂ എന്നാണെങ്കില്‍ എം.എസ് സ്വാമിനാഥന്റെയും മെട്രോമാന്‍ ഇ. ശ്രീധരന്റെയും പേരുകള്‍ പരിഗണിക്കപ്പെട്ടേക്കില്ല.

ഗോപാല്‍കൃഷ്ണ ഗാന്ധി പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് സൂചന. ഇടതുപക്ഷ കക്ഷികള്‍ അദ്ദേഹത്തിന് പിന്തുണ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മഹാത്മാഗാന്ധിയുടെ കൊച്ചുമകനും മുന്‍ നയതന്ത്ര ഉദ്യാഗസ്ഥനുമാണ് ഗോപാല്‍കൃഷ്ണ ഗാന്ധി.

Top