ഹിമാചലില്‍ ഭരണ തുട‌ർച്ച ഉണ്ടാകുമെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ; പ്രകടന പത്രിക ഉടന്‍

ഷിംല: ഹിമാചൽ പ്രദേശിൽ ബിജെപി പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്ന് പാ‌ർട്ടി അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞു. പാർട്ടിക്ക് ഭരണ തുട‌ർച്ച ഉറപ്പാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഷിംലയിൽ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ് ജെ പി നദ്ദ. ഞായറാഴ്ച വിവിധ റാലികളിലും നദ്ദ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രി ജയറാം താക്കൂർ 5 തവണ വിജയിച്ച സേരജ് മണ്ഡലത്തില്‍ നിന്ന് തന്നെയാണ് മത്സരിക്കുന്നത്. ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജയാറാം താക്കൂർ തന്നെയാണ് പ്രചാരണം നയിക്കുന്നത്. പ്രചാരണത്തിന്‍റെ ആദ്യഘട്ടത്തില്‍ ബിജെപിക്കാണ് മേല്‍ക്കൈ.

മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍റെ അഭാവത്തില്‍ ഉയർത്തിക്കാട്ടാന്‍ ഒരു മുഖമില്ലെന്നതാണ് കോൺഗ്രസിന്‍റെ പ്രധാന വെല്ലുവിളി. വീരഭദ്രസിങ്ങിന്‍റെ ഭാര്യയും കോണ്‍ഗ്രസ് അധ്യക്ഷയുമായ പ്രതിഭാസിങ്ങ് എംപിയാണ് സംസ്ഥാന കോൺഗ്രസിന്‍റെ മുഖമെങ്കിലും മത്സരിക്കുന്നില്ല. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാല്‍ പ്രിയങ്ക ഗാന്ധിയാണ് കോൺഗ്രസിന്‍റെ പ്രചാരണം നയിക്കുന്നത്. അടുത്തയാഴ്ച എട്ട് റാലികളില്‍ പ്രിയങ്ക പങ്കെടുക്കും.

സോണിയ ഗാന്ധിയും രാഹുലും പുതിയ അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയുമടക്കം 40 താര പ്രചാരകർ സംസ്ഥാനത്തെത്തും. പഞ്ചാബ് ഗുജറാത്ത് മോഡല്‍ വാഗ്ദാങ്ങള്‍ നല്‍കി കളംപിടിക്കാന്‍ ആംആദ്മി പാര്‍ട്ടിയും ശ്രമിക്കുന്നു. ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും, ഗുജറാത്തിലേക്കാണ് പാര്‍ട്ടിയുടെ മുഴുവന്‍ ശ്രദ്ധ.

Top