സത്യപ്രതിജ്ഞക്ക് മുന്നോടിയായി ബി.ജെ.പിയുടെ പാർലമെന്ററി ബോർഡ് യോഗം ഇന്ന്

ന്യൂഡല്‍ഹി : പതിനേഴാം ലോക്‌സഭയിലേക്കുള്ള മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്നോടിയായി ബി.ജെ.പിയുടെ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന് ഉണ്ടായേക്കും. കാബിനറ്റ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തീകരിക്കുമെന്നാണ് സൂചന. നാളെ സര്‍ക്കാറുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെ രാഷ്ട്രപതി ക്ഷണിച്ചേക്കും.

അതിന് മുന്നോടിയായി ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങളുടെ എണ്ണത്തിലും വകുപ്പിലും തീരുമാനമായതായാണ് സൂചന. ജെഡിയുവിനും ശിവസേനയ്ക്കും പ്രധാന വകുപ്പുകള്‍ നല്‍കും.

അതേസമയം 5 വര്‍ഷം പാര്‍ട്ടി സംഘടനാ സംവിധാനം നിയന്ത്രിച്ച അമിത് ഷാ ഇനി ഭരണരംഗത്തേക്ക് ചുവടുറപ്പിച്ചേക്കും. ആഭ്യന്തരവകുപ്പ് ഏറ്റെടുക്കാനാണ് സാധ്യത. പകരം നിര്‍മ്മല സീതാരാമനെ പാര്‍ട്ടി അധ്യക്ഷയാക്കുന്നത് ആലോചനയിലുണ്ട്.

ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന വിദേശകാര്യമന്ത്രി സുഷ്മ സ്വരാജ്, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എന്നിവര്‍ മന്ത്രിസഭയിലുണ്ടാകാന്‍ സാധ്യതയില്ല. അരുണ്‍ ജയ്റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയല്‍ ധനമന്ത്രിയായേക്കും.

അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനിക്ക് മന്ത്രിസഭയില്‍ കാര്യമായ പരിഗണന ലഭിക്കും.

Top