ഒഡിഷയില്‍ ഒറ്റക്ക് മത്സരിക്കും,നിലപാട് വ്യക്തമാക്കി ബിജെപി ഒഡിഷ സംസ്ഥാന പ്രസിഡണ്ട് മന്‍മോഹന്‍ സമാല്‍

ഭുവനേശ്വര്‍: ഒഡിഷയില്‍ പുതിയ പ്രഖ്യാപനവുമായി ബിജെപി. ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നേതൃത്വം നല്‍കുന്ന ബിജു ജനതാദളുമായി ബിജെപി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

ബിജെപി ഒഡിഷ സംസ്ഥാന പ്രസിഡണ്ട് മന്‍മോഹന്‍ സമാല്‍ എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒഡിഷയിലെ 4.5കോടി ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിലൂടെ വികസനം ഉറപ്പാക്കാന്‍, വികസിത ഇന്ത്യയും വികസിത ഒഡിഷയും ഉണ്ടാകാന്‍ ലോക്‌സഭയിലേക്കുള്ള 21 സീറ്റുകളിലും നിയമസഭയിലേക്കുള്ള 147 സീറ്റുകളിലും ബിജെപി തനിയെ മത്സരിക്കും. മന്‍മോഹന്‍ സമാല്‍ എക്‌സില്‍ കുറിച്ചു. മോദി സര്‍ക്കാരിന്റെ പല വികസന പദ്ധതികളും ഒഡിഷയിലെ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും സമാല്‍ കുറ്റപ്പെടുത്തി. ഒഡിഷയിലെ പാവപ്പെട്ട സഹോദരീസഹോദരന്മാര്‍ക്ക് അവര്‍ക്കവകാശപ്പെട്ടത് ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

1998 മുതല്‍ 2009വരെ ബിജെപിയും ബിജു ജനതാദളും സഖ്യത്തിലായിരുന്നു. മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളും രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളും സഖ്യം നേരിട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പമാണ് ഒഡിഷയില്‍ നിയമസഭയിലേക്കും തിരഞ്ഞെടുപ്പ്. മെയ് 13 മുതല്‍ നാല് ഘട്ടങ്ങളിലായാണ് ഒഡിഷ ജനവിധി തേടുക. നിലവില്‍ എട്ട് ലോക്‌സഭാ എംപിമാരാണ് ഒഡിഷയില്‍ നിന്ന് ബിജെപിക്കുള്ളത്. നിയമസഭയില്‍ 23 ബിജെപി അംഗങ്ങളുണ്ട്. ബിജു ജനതാദളിന് 12 എംപിമാരാണ് ഉള്ളത്. പാര്‍ട്ടിയുടെ നിയമസഭയിലെ അംഗബലം 112 ആണ്.

Top