കേരളത്തില്‍ നടക്കുന്നത് അഴിമതി ഭരണമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് അഴിമതി ഭരണമാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. ബിജെപി മുന്നണിയായ എന്‍ഡിഎയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഭരണത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണ്. അത് തുറന്ന് കാട്ടാനാണ് ഈ സമരം. മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതി കാണിക്കുകയാണ്. മുഖ്യമന്ത്രി അതിനു കൂട്ട് നില്‍ക്കുന്നുവെന്നും നദ്ദ ആരോപിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മയക്കുമരുന്ന് ഉപയോഗം കൂടി. അഴിമതി ഇല്ലാതാക്കണമെങ്കില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തണം.

കളമശേരിയിലുണ്ടായ ബോംബ് സ്‌ഫോടനം അപലപനീയമാണ്. പിണറായി സര്‍ക്കാര്‍ മത തീവ്രവാദികള്‍ക്ക് വളരാന്‍ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് 2022 ജൂലൈയില്‍ താന്‍ കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞിരുന്നു. പിണറായി സര്‍ക്കാരിന് മത തീവ്രവാദികളോട് മൃദുസമീപനമാണുള്ളത്. അവരുമായി നിശബ്ദ ധാരണയുണ്ട്. ഹമാസ് നേതാവ് ഓണ്‍ലൈനായി റാലിയില്‍ പങ്കെടുത്തിട്ട് പോലും സര്‍ക്കാര്‍ നിശബ്ദത പാലിച്ചു. കേരളത്തിന് നാണക്കേടുണ്ടാക്കി. ഇതില്‍ സ്വതന്ത്ര അന്വേഷണം വേണം. അതിന് എന്ത് സഹായം നല്‍കാനും കേന്ദ്രം തയ്യാറാണെന്നും നദ്ദ വ്യക്തമാക്കി.

എല്‍ഡിഎഫും യുഡിഎഫും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. രണ്ടുപേരും ചേര്‍ന്ന് അഴിമതി നടത്തുകയാണ്. ബിജെപിക്ക് എതിരെ നില്‍ക്കാന്‍ ഒറ്റക്കെട്ടാകുന്നവര്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി ഭരണത്തില്‍ രാജ്യം വളരുകയാണെന്ന് പറഞ്ഞ നദ്ദ നേട്ടങ്ങള്‍ എണ്ണിപ്പറയാനും മറന്നില്ല. ജിഡിപി 60 % ഉയര്‍ന്നുവെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.

 

Top