നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംപിമാര്‍ രാജിവച്ചു; കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി വരും

ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി എംപിമാര്‍ രാജിവച്ചു. ബിജെപിയുടെ പത്ത് നേതാക്കളാണ് എംപി സ്ഥാനം ഇന്ന് രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെയും അധ്യക്തയില്‍ ചേര്‍ന്ന യോഗത്തിനുപിന്നാലെയാണ് എംപിമാരുടെ രാജി.

ബിജെപിയുടെ 12 എംപിമാരാണ് എംഎല്‍എമാരായി വിജയിച്ചത്. ഇതില്‍ കേന്ദ്ര മന്ത്രി രേണുക സിങ്, മഹന്ത് ബാലകാന്ത് എന്നിവര്‍ രാജിവെച്ചിട്ടില്ല. ഇവരും വൈകാതെ രാജിവയ്ക്കും. രാജിവച്ചവരില്‍ കേന്ദ്ര മന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവരാണ് രാജിവെച്ചത്. കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ രാജിവെച്ച സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിസഭയില്‍വൈകാതെ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. രാജിവെച്ച എംപിമാര്‍ക്ക് സംസ്ഥാനങ്ങളില്‍ നിര്‍ണായക ചുമതലകള്‍ നല്‍കിയേക്കും.

രാജിവെച്ച എംപിമാര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുമായി സംസാരിച്ചു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച വിജയിച്ച ബിജെപി എംപിമാരാണ് രാജിവെച്ചത്. നരേന്ദ്ര സിംങ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍ എന്നിവര്‍ക്ക് പുറമെ മധ്യപ്രദേശില്‍നിന്നുള്ള രാകേഷ് സിങ്, ഉദയ് പ്രതാപ്, റിതി പതക്, ഛത്തീസ്ഗഡില്‍നിന്നുള്ള അരുണ്‍ സഹോ, ഗോമതി സായി, രാജസ്ഥാനില്‍നിന്നുള്ള രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കിരോടി ലാല്‍ മീണ, ദിയ കുമാരി എന്നിവരാണ് രാജിവച്ചത്.

നരേന്ദ്ര സിങ് തോമറും പ്രഹ്ലാദ് പട്ടേലും എംപി സ്ഥാനത്തിന് പുറെ കേന്ദ്ര മന്ത്രിസ്ഥാനവും രാജിവെച്ചിട്ടുണ്ട്. കിരോടി ലാല്‍ മീണ മാത്രമാണ് രാജ്യസഭയില്‍നിന്നും രാജിവച്ചത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കുന്ന നടപടികളുമായി ബിജെപി ദേശീയ നേതൃത്വം മുന്നോട്ടുപോകുന്നതിനിടെയാണ് എംപിമാരുടെ രാജി.

Top