വാങ്ക് വിളി രക്തസമ്മര്‍ദ്ദം കൂട്ടുന്നു, ഉറക്കം കെടുത്തുന്നു: വിവാദ പരാമര്‍ശവുമായി ബി ജെ പി എം പി

ഭോപാല്‍: പുലര്‍ച്ചെയുളള ബാങ്ക് വിളിക്കെതിരെ വിവാദ പ്രസ്താവനയുമായി മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബിജെപിയുടെ ഭോപാല്‍ എംപിയുമായ പ്രാഗ്യസിങ് ഠാക്കൂര്‍. പുലര്‍ച്ചെയുളള ലൗഡ് സ്പീക്കറിലൂടെയുളള ശബ്ദം ജനങ്ങളുടെ ഉറക്കം കെടുത്തുന്നതാണെന്നും രക്ത സമ്മര്‍ദം കൂട്ടുമെന്നും പ്രാഗ്യാസിങ് പറഞ്ഞു.

ബാങ്ക് വിളി പുലര്‍ച്ചെ അഞ്ചുമണി മുതല്‍ എല്ലാവരുടേയും ഉറക്കം നഷ്ടപ്പെടുത്തുന്നു. ഇത് സന്യാസിമാരുടെ സാധനയും തടസ്സപ്പെടുത്തുന്നുവെന്നും പ്രാഗ്യാസിങ് ആരോപിച്ചു. ജനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുകയാണ്. അവര്‍ മറ്റു മതസ്ഥരുടെ പ്രാര്‍ത്ഥനയെക്കുറിച്ച് ചിന്തിക്കുന്നില്ല.

പുലര്‍ച്ചെ നാലുമണിക്ക് സന്യാസിമാര്‍ സാധന ആരംഭിക്കുന്നത്. അവരുടെ ആദ്യ ആരതിക്കുളള സമയവും അപ്പോഴാണ്. ആ സമയത്ത് ലൗഡ് സ്പീക്കറിലൂടെ ശബ്ദം വരുന്നത് സാധന നടത്തുന്നതിനെ തടസ്സപ്പെടുത്തും. മറ്റു മതസ്ഥരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല എന്നും പ്രാഗ്യാസിങ് ആരോപിച്ചു.

എന്നാല്‍ പ്രാഗ്യാസിങിന്റെ ആരോപണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വാക്താവ് നരേന്ദ്ര സലൂജ രംഗത്തെത്തി. പൂജയെ കുറിച്ചും ബാങ്കിനെ കുറിച്ചും സംസാരിക്കേണ്ട സമയമല്ലിത് ഭോപാലിലെ ഹമീദിയെ ആശുപത്രിയില്‍ മരിച്ച നവജാത ശിശുക്കളുടെ രക്ഷിതാക്കളെ ആശ്വസിപ്പിക്കാനാണ് പ്രാഗ്യാസിങ് സമയം കണ്ടെത്തേണ്ടതെന്നും നരേന്ദ്ര സലൂജ പറഞ്ഞു.

Top