ഗാന്ധിയെയും നെഹ്റുവിനെയും അധിക്ഷേപിച്ച് ബിജെപി എം.പി, അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസ്

ഗുവാഹത്തി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെയും ചവറ്റുകൊട്ടയോട് ഉപമിച്ച ബി.ജെ.പി എം.പിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്.

ഇത്രയും വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഗാന്ധിയെയും നെഹ്റുവിനെയും കോണ്‍ഗ്രസ് ജനങ്ങളുടെ മനസിലെ കുപ്പത്തൊട്ടിയില്‍ പ്രതിഷ്ഠിച്ചെന്ന് പറഞ്ഞ ആസാമില്‍ നിന്നുള്ള ബി.ജെ.പി എം.പി പ്രസാദ് താസയുടെ പ്രസ്താവനയാണ് വിവാദമായത്.

ശനിയാഴ്ച ആസാമിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ സാക്ഷിയാക്കി എം.പിയുടെ വിവാദ പ്രസ്താവന.

സംഭവത്തെക്കുറിച്ച് ഗുവാഹത്തി പൊലീസില്‍ പരാതി നല്‍കിയ കോണ്‍ഗ്രസ് നേതൃത്വം ഞായറാഴ്ച സംസ്ഥാനത്തൊട്ടാകെ വ്യാപക പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. രാജ്യം ആദരിക്കുന്ന നേതാക്കളായ മഹാത്മാ ഗാന്ധിയെയും നെഹ്റുവിനെയും എം.പി ചവറ്റുകൊട്ടയോട് ഉപമിച്ചതായി കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു. അതിനാല്‍ രാജ്യത്തെ ക്രിമിനല്‍ ചട്ടങ്ങള്‍ അനുസരിച്ച് എം.പിയെ അറസ്റ്റ് ചെയ്യണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സംഭവം മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും ആസാമിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രിപുണ്‍ ബോറയും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ പൊലീസ് നടപടിയുണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വന്‍ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top