ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിലെ ഹാഥ്റാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്‌സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. പെണ്‍കുട്ടികളെ സംസ്കാരശീലരായി വളര്‍ത്തിയാല്‍ പീഡനം എന്ന പ്രശ്നം ഉണ്ടാവില്ല എന്നാണ് ഉത്തര്‍ പ്രദേശിലെ ബൈരിയ മണ്ഡലത്തിലെ എംഎല്‍എ സുരേന്ദ്ര സിംഗ് എഎന്‍ഐയോട് പ്രതികരിച്ചത്.
നല്ല മൂല്യങ്ങള്‍ നല്‍കി പെണ്‍കുട്ടികളെ വളര്‍ത്തണം. അധികാരവും വാളും കൊണ്ട് മാത്രം അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല പീഡനം. അതിന് എല്ലാ രക്ഷിതാക്കളും തങ്ങളുടെ പെണ്‍മക്കളെ സംസ്കാരമുള്ളവരായി വളര്‍ത്തണം. ശാലീനമായ രീതിയില്‍ പെരുമാറാന്‍ അവരെ പഠിപ്പിക്കണം. ഇത് കുടുംബത്തിന്‍റെ ഉത്തരവാദിത്തമാണ്. പെണ്‍കുട്ടികള്‍ അത്തരത്തില്‍ വളര്‍ന്നാല്‍ പിന്നെ പീഡനമുണ്ടാകില്ലെന്നും സുരേന്ദ്ര സിംഗ് പറയുന്നു.