എം.എല്‍.എ ചൂടായപ്പോള്‍ പൊട്ടിക്കരഞ്ഞ ഐപിഎസുകാരി ഒടുവില്‍ പൊട്ടിത്തെറിച്ചു

ഗോരഖ്പുര്‍: ഉത്തര്‍ പ്രദേശില്‍ ബിജെപി എംഎല്‍എയുടെ ശകാരത്തില്‍ പൊട്ടിക്കരഞ്ഞ് ഐപിഎസ് ഉദ്യോഗസ്ഥ.

എ എസ് പി ചാരു നിഗത്തെ ഗൊരഖ്പുര്‍ എംഎല്‍എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ശകാരിച്ചതിനെ തുടര്‍ന്നാണ് പൊട്ടിക്കരഞ്ഞത്.

പ്രദേശത്ത് വ്യാജമദ്യ വില്‍പനയ്ക്ക് പൊലീസ് കൂട്ടുനില്‍ക്കുന്നുവെന്നാരോപിച്ച് ഒരു സംഘം സ്ത്രീകള്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സ്ഥലത്ത് പൊലീസും സ്ത്രീകളും തമ്മില്‍ സംഘര്‍ഷമുണ്ടായി. സ്ത്രീകളുടെ ഭാഗത്തു നിന്ന് കല്ലേറുണ്ടായി എന്നാരോപിച്ച് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ചില സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ എംഎല്‍എ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു നിഗമിനോട് തട്ടിക്കയറി. ‘നിങ്ങള്‍ ഒന്നും പറയേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ പരിധി ലംഘിക്കരുത്.’ ഡോ. രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ താനാണ് ചുമതലയുള്ള ഉദ്യോഗസ്ഥയെന്നും എന്ത് ചെയ്യണമെന്ന് തനിക്കറിയാമെന്നും ചാരു നിഗം മറുപടി കൊടുത്തു.

എംഎല്‍എയുടെ ശകാരം രൂക്ഷമായതോടെ സങ്കടം സഹിക്കാനാകാതെ ചാരു നിഗത്തിന്റെ കണ്ണ് നിറയുകയും തൂവാലയെടുത്ത് ചാരു നിഗം കണ്ണു തുടക്കുകയും ചെയ്തു. ഈ ദ്യശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു.

എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് എംഎല്‍എ പ്രതികരിച്ചു. സമാധാനപരമായി സമരം നടത്തിയ സ്ത്രീകളെ ഉദ്യോഗസ്ഥ ബലംപ്രയോഗിച്ച് നീക്കം ചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അവര്‍ സ്ത്രീകളെ അടിക്കുകയും വയോധികനെ വലിച്ചിഴയ്ക്കുകയും ചെയ്തത് അംഗീകരിക്കാനാകില്ലെന്നും എംഎല്‍എ അറിയിച്ചു.

ഇതിനിടെ ബിജെപി എംഎല്‍എ ശകാരിച്ചതിനെത്തുടര്‍ന്ന് കരഞ്ഞ ഐപിഎസ് ഉദ്യോഗസ്ഥ തന്റെ ഭാഗം വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നു. താന്‍ കരഞ്ഞത് ബലഹീനത കൊണ്ടല്ല പകരം തന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നല്‍കിയ പിന്തുണ മൂലം വികാരാധീനയായതാണെന്ന് ചാരു നിഗം തന്റെ പോസ്റ്റില്‍ പറയുന്നു.

‘എന്റെ കണ്ണുനീരിനെ ബലഹീനതയുടെ അടയാളമായി കാണരുത്. പരുക്കന്‍ സമീപനമല്ല പകരം മൃദുവായ പിന്തുണയാണ് എന്റെ കണ്ണ് നിറയിച്ചത്’ എന്ന്ചാരു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിയ്ക്കുന്നു.
‘ഞാന്‍ ഒരു വനിത പൊലീസ് ഓഫീസറാണ് താങ്കളുടെ ധാര്‍ഷ്ട്യം അത് കാണുന്നുണ്ടാവില്ല. പക്ഷെ സത്യത്തിന്റെ ശക്തി അതിന്റെ നിറം വളരെ പെട്ടെന്ന് തന്നെ കാണിച്ചു തരുമെന്നും’ ചാരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Top