ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ അറസ്റ്റ് ചെയ്തു. ബിജെപി പ്രാദേശിക നേതാവും ഭാരതീയ ജനത യുവജനമോര്‍ച്ചയുടെ പ്രാദേശിക സമൂഹമാധ്യമ നിയന്ത്രണ ചുമതലയുമുണ്ടായിരുന്ന നിശാന്ത് ഗാര്‍ഗ് (35) കൊല്ലപ്പെട്ട കേസിലാണ് ഭാര്യ സോണിയയെ കഴിഞ്ഞ രാത്രി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച നിശാന്തിന്റെ സഹോദരന്‍ ഗൗരവ് സോണിയയ്ക്കെതിരെ പരാതി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ സോണിയയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

മീററ്റിലെ ഗോവിന്ദ്പുരിയില്‍ ശനിയാഴ്ചയാണ് വെടിയേറ്റ നിലയില്‍ നിശാന്തിന്റെ മൃതദേഹം വീടിനുള്ളില്‍ കണ്ടെത്തിയത്. നിശാന്ത് തന്നെ പിസ്റ്റല്‍ ഉപയോഗിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും വഴക്കിനിടെ അയാള്‍ക്കു തന്നെ വെടിയേല്‍ക്കുകയായിരുന്നുവെന്നും സോണിയ ചോദ്യം ചെയ്യലില്‍ പൊലീസിനോടു പറഞ്ഞു.

നിശാന്ത് ആത്മഹത്യ ചെയ്തതാണെന്നാണു ഭാര്യ സോണിയ ആദ്യം പൊലീസില്‍ മൊഴി നല്‍കിയിരുന്നത്. കഴിഞ്ഞ ദിവസം മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ മര്‍ദ്ദിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവര്‍ മാതാപിതാക്കളുടെ വീട്ടിലേക്കു പോയി. അടുത്ത ദിവസം രാവിലെ വീട്ടിലെത്തുമ്പോള്‍ നെഞ്ചത്തു വെടിയേറ്റു മരിച്ചു കിടക്കുന്നതാണു കണ്ടെതെന്നാണ് സോണിയ പൊലീസിനോടു പറഞ്ഞത്. എന്നാല്‍ സ്ഥലത്തുനിന്ന് മദ്യക്കുപ്പികള്‍ കണ്ടെത്തിയതല്ലാതെ, തോക്ക് കണ്ടെത്താനായില്ല. ഇതേതുടര്‍ന്ന് ചോദ്യം ചെയ്യലിനിടെ സോണിയ അലമാരയില്‍നിന്ന് നാടന്‍തോക്കും മൊബൈല്‍ ഫോണും എടുത്തു പൊലീസിനു നല്‍കി. ഭര്‍ത്താവിന്റെ മൃതദേഹം കണ്ട് ഭയന്ന് തോക്ക് ഒളിപ്പിച്ചതാണന്നാണ് സോണിയ പറഞ്ഞത്. പിന്നീട് സംശയം തോന്നി പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു.

Top