യു.പിയില്‍ ബിജെപി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്; ഇടപ്പെട്ട് കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മന്ത്രിമാര്‍ അടക്കമുള്ള നേതാക്കളുടെ പാര്‍ട്ടി വിടല്‍ തടയാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം ശ്രമം ഊര്‍ജിതമാക്കി. ഇതിനായി ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയും യു.പി നേതൃത്വത്തെ ബന്ധപ്പെട്ടു. അതേസമയം പ്രധാന പാര്‍ട്ടികളൊക്കെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണം ശക്തമായി.

ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെയാണ് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയായി മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള എം.എല്‍.എമാര്‍ പാര്‍ട്ടി വിടുന്നത് തുടങ്ങിയത്. യോഗി ഭരണത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു പാര്‍ട്ടിയില്‍ നിന്നുള്ള പുറത്തുപോക്ക്. മൂന്നു ദിവസത്തിനിടയില്‍ അപ്രതീക്ഷിതമായി മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ എന്‍.ഡി.എ വിട്ടത് 15 എം.എല്‍.എമാരാണ്.

ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് സംസ്ഥാന നേതൃത്വത്തിന് കര്‍ശന നിര്‍ദേശമാണ് കേന്ദ്ര നേതൃത്വം നല്‍കിയിരിക്കുന്നത്. മന്ത്രിമാരുടെയും എം.എല്‍.എമാരുടെയും കൊഴിഞ്ഞുപോക്ക് ബിജെപിയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തെയും ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ജനുവരി 20 വരെ ഓരോ ദിവസവും ഒരു മന്ത്രിയും 3 എം.എല്‍.എമാരും ബിജെപി വിടുമെന്ന് രാജിവെച്ച മന്ത്രി ധരംസിങ് സയ്‌നിയുടെ മുന്നറിയിപ്പ് പാര്‍ട്ടി കേന്ദ്രങ്ങളെ അസ്വസ്ഥമാക്കുന്നുണ്ട്.

ബി.ജെ.പിയും സമാജ്!വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബി.എസ്.പിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ പ്രചാരണവും ശക്തമായി. പൊതുപരിപാടികള്‍ക്കും റാലികള്‍ക്കുമെല്ലാം കോവിഡ് മൂലം നിയന്ത്രമുള്ളതിനാല്‍ വീടുകള്‍ കയറിയുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയുള്ള വോട്ടഭ്യര്‍ഥനയും സജീവമാണ്.

Top