ഹെറാള്‍ഡ് അഴിമതി കേസ്; അഴിമതിക്കാരെ അഴിക്കുള്ളിലാക്കും, ആത്മവിശ്വാസത്തില്‍ സ്വാമി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് അഴിമതി കേസില്‍ താന്‍ വിജയിക്കുമെന്ന് ഉറപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കുറ്റക്കാര്‍ക്കെതിരെ ഉന്നയിക്കാവുന്ന രേഖകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘കേസിലെ പരാതിക്കാരില്‍ ഒരാളാണ് ഞാന്‍. കേസില്‍ ദൃക്‌സാക്ഷികള്‍ ഇല്ലാത്തതിനാല്‍ എന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ എനിക്ക് അഴിമതി തെളിയിക്കാന്‍ കഴിയും. അടുത്ത ഏപ്രില്‍-മെയ് മാസങ്ങളില്‍ പ്രതികള്‍ക്ക് ശിക്ഷ നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കോടതിക്ക് കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

ഹെറാള്‍ഡ് കേസില്‍ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ക്രോസ് വിസ്താരം ഡല്‍ഹി നാഷണല്‍ കോടതി ഫെബ്രുവരി 1 ലേക്ക് മാറ്റിയിരുന്നു. ബന്ധപ്പെട്ട ജഡ്ജി അവധിയിലായിരുന്നതിനാലാണ് കേസ് മാറ്റിവെച്ചത്.

സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ ഹെറാള്‍ഡ് അഴിമതി കേസിലെ പ്രധാന പരാതിക്കാരനാണ് സുബ്രഹ്മണ്യന്‍ സ്വാമി. ഫണ്ട് ദുരുപയോഗം ചെയ്തതായും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് സോണിയ, രാഹുല്‍ തുടങ്ങിയവര്‍ക്കെതിരെ 2012 ല്‍ കേസ് ഫയല്‍ ചെയ്തിരുന്നത്.

90 കോടി ബാധ്യതയുണ്ടെന്ന് അറിയിച്ച കമ്പനി 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നത് സത്യസന്ധമായ വിവരമല്ലെന്നും പലിശരഹിത വായ്പയായി എ.ഐ.സി.സി. നല്‍കിയ 90 കോടി രൂപയ്ക്ക് പകരമായി 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസും ഉത്തര്‍ പ്രദേശിലുള്‍പ്പെടെയുള്ള മറ്റുസ്വത്തുക്കളും കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നെന്നും സ്വാമി നേരത്തെ ആരോപിച്ചിരുന്നു.

Top