ഭോപ്പാലിൽ വിദ്യാര്‍ഥിനികളായ സഹോദരിമാരെ പീഡിപ്പിച്ച് ബിജെപി നേതാവിന്റെ മകനും സംഘവും

ഭോപ്പാല്‍ : മധ്യപ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളായ സഹോദരിമാരെ പീഡിപ്പിച്ച് ബിജെപി നേതാവിന്റെ മകനും സംഘവും. 19ഉം 17ഉം വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

മൂത്ത സഹോദരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കുകയും അനുജത്തിയെ പീഡനത്തിനു ഇരയാക്കുകയായിരുന്നു. ബിജെപി നേതാവിന്റെ മകനുള്‍പ്പെടെ നാല് പേരാണ് പ്രതികള്‍. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിജെപി ഉന്നാവ് മണ്ഡലം പ്രസിഡന്റ് കിഷന്‍ റായ് യുടെ മകന്‍ ധ്രുവ് റായ് ആണ് കേസിലെ മുഖ്യപ്രതി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ദാതിയ അസംബ്ലി മണ്ഡലത്തിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സഹോദരിമാര്‍.

ഇതിനിടെ ഇവരെ തട്ടികൊണ്ട് പോവുകയും പ്രതികളില്‍ ഒരാളായ രാംകിഷോര്‍ യാദവിന്റെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. ഇവിടെ വച്ച് മൂത്ത സഹോദരിയെ കൂട്ടബലാത്സംഗത്തിനും അനുജത്തിയെ പീഡനത്തിനും ഇരയാക്കി.

സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് വീട്ടിലെത്തിയ സഹോദരിമാര്‍ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഇതിനിടെ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൂങ്ങി മരിക്കാന്‍ ശ്രമിച്ച 19 കാരിയെ വീട്ടുകാര്‍ രക്ഷപ്പെടുത്തി. 19 കാരിയെ ചികിത്സയ്ക്കായി ഝാന്‍സിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Top