സിപിഎമ്മിന് രക്തസാക്ഷിയെ കിട്ടിയ ആഹ്ലാദം, കോടിയേരി മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; രമേശ്

Ramesh

കോട്ടയം: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകം ആര്‍എസ്എസിന്റെ മേല്‍ കെട്ടിവെക്കാനുള്ള കോടിയേരിയുടെ ശ്രമം നീചമെന്ന് ബിജെപി നേതാവ് എം.ടി രമേശ്. രക്തസാക്ഷിയെ വീണു കിട്ടിയതിലുള്ള ആഹ്ലാദമാണ് സിപിഎം നേതാക്കന്‍മാരുടെ മുഖത്തുള്ളത്. അഞ്ച് പ്രതികളില്‍ മൂന്ന് പേരും സിപിഎമ്മിന്റെ സഹയാത്രികരാണ്. ഒന്നാം പ്രതി ജിഷ്ണുവിനെ യുവമോര്‍ച്ച പ്രസിഡണ്ട് സ്ഥാനത്ത് നീക്കിയിരുന്നു. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷം മുമ്പാണ് ഇയാളെ യുവമോര്‍ച്ചയില്‍ നിന്ന് നീക്കിയതെന്നും രമേശ് ചൂണ്ടിക്കാട്ടി.

ലഹരിക്കച്ചവടവുമായി ബന്ധമുള്ള ഗുണ്ടാ സംഘമാണ് കൊല നടത്തിയത്. ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനാണ് സിപിഎം ശ്രമമെന്നും എം ടി രമേശ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ആര്‍എസ്എസിന്റെ പേര് പറയാത്തത് ശരിയായ വിവരങ്ങള്‍ മുഖ്യമന്ത്രിക്ക് കിട്ടിയതു കൊണ്ടാണെന്നും എം ടി രമേശ് പറയുന്നു.

എന്നാല്‍ കോടിയേരി ഈ നിലപാടിനെ വെല്ലുവിളിക്കുകയാണ്. സിപിഎം പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ്. തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ ഡിവൈഎഫ്‌ഐ നേതാക്കള്‍ പീഡിപ്പിച്ച സംഭവം വഴി തിരിച്ചു വിടാനാണ് ശ്രമമെന്നും എം ടി രമേശ് ആരോപിച്ചു.

ജിഷ്ണു നിലവില്‍ ബിജെപി അംഗമാണോ എന്ന് തനിക്കറിയില്ല. കോടിയേരിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷമാണ് പൊലീസ് നിലപാട് മാറിയതന്നും എം ടി രമേശ് പറഞ്ഞു. കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകരുടെ പേര് പ്രസിദ്ധീകരിക്കുമെന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നുവെന്നും ഈ അധ്യാപകരുടെ പട്ടിക ഉടന്‍ പുറത്തുവിടണമെന്നും എം ടി രമേശ് ആവശ്യപ്പെട്ടു.

വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് സന്ദീപിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമെന്ന് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. സന്ദീപിനെ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചത് ഒന്നാം പ്രതി ജിഷ്ണു രഘുവാണ്. കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടുകൂടിയാണ് പ്രതികള്‍ പ്രവര്‍ത്തിച്ചതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പ്രതികള്‍ ബിജെപി പ്രവര്‍ത്തകരാണെന്നാണ് എഫ്‌ഐആറിലുള്ളത്.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലില്‍ വച്ച് സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വെട്ടിക്കൊലപ്പെടുത്തിയത്. നെഞ്ചില്‍ ഒമ്പത് വെട്ടേറ്റ സന്ദീപ് ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചു. അക്രമികള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും 24 മണിക്കൂറിനുള്ളില്‍ അഞ്ചുപ്രതികളെയും പൊലീസ് പിടികൂടുകയായിരുന്നു. പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു, പ്രമോദ് എന്നിവരെ കരുവാറ്റയില്‍ നിന്നും കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂറില്‍ വാടക മുറിയില്‍ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്.

Top