ഉന്നാവോ അപകടം; അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് രണ്ടാഴ്ച കൂടുതല്‍ നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉന്നാവോ അപകടക്കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സിബിഐക്ക് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം കൂടി നീട്ടി നല്‍കി.

കേസില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും അന്വേഷണവുമായി സഹകരിക്കാന്‍ കഴിയാത്ത ആരോഗ്യസ്ഥിതിയാണെന്ന് ചൂണ്ടിക്കാട്ടി സിബിഐ നാലാഴ്ച്ചത്തെ സമയം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാഴ്ചത്തെ സമയം കോടതി നീട്ടി നല്‍കുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ഇപ്പോള്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.

പെണ്‍കുട്ടിയുടെ അഭിഭാഷകന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുവാനും ഉത്തരവിട്ടു. ജൂലൈ 28നാണ് റായ്ബറേലിയില്‍ വെച്ച് പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചായിരുന്നു അപകടം. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു.

Top