കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ഇന്ന് പയ്യന്നൂരില്‍ തുടക്കമാകും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്ക് ഇന്ന് പയ്യന്നൂരില്‍ തുടക്കമാകും.

പയ്യന്നൂരില്‍ പ്രത്യേകം സജ്ജമാക്കിയ വാടിക്കല്‍ രാമകൃഷ്ണന്‍ നഗറില്‍ രാവിലെ 10 മണിക്ക് കുമ്മനം രാജശേഖരന് പതാക കൈമാറി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന ചടങ്ങില്‍ ഒ രാജഗോപാല്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, മനോജ് തിവാരി, നളിന്‍ കുമാര്‍ കട്ടീല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, പാര്‍ട്ടി ദേശീയ നേതാക്കളായ എച്ച് രാജ, ബിഎല്‍ സന്തോഷ് എന്നിവര്‍ പങ്കെടുക്കും.

പയ്യന്നൂരിലെ ഗാന്ധി പ്രതിമയില്‍ വൈകിട്ട് മൂന്നിന് അമിത് ഷാ പുഷ്പഹാരം അര്‍പ്പിക്കും. തുടര്‍ന്ന് യാത്ര ആരംഭിക്കും. ‘എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് യാത്ര. ഉച്ചയ്ക്ക് ശേഷം തുടങ്ങുന്ന പദയാത്രയില്‍ അമിത് ഷാ പങ്കാളിയാകും. വ്യാഴാഴ്ച മമ്ബറം മുതല്‍ തലശ്ശേരി വരെയുള്ള പദയാത്രയിലും ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. ആദ്യ നാലു ദിവസത്തെ പദയാത്ര പൂര്‍ണ്ണമായും കണ്ണൂര്‍ ജില്ലയിലാണ്.

ഉദ്ഘാടന വേദിക്കു സമീപം മാര്‍ക്‌സിസ്റ്റുകാര്‍ നടത്തിയ അക്രമങ്ങള്‍ ചിത്രീകരിക്കുന്ന പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിക്കും. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ കണ്ണൂര്‍ ജില്ലയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ആര്‍എസ്എസുകാരുടെ ഛായാചിത്രങ്ങളില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും.

കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള രക്ഷായാത്രയില്‍ അമിത് ഷായും അണിചേരും. നാളെ പയ്യന്നൂരില്‍ നിന്ന് പിലാത്തറ വരെ യാത്രയില്‍ അമിത് ഷാ പങ്കെടുക്കും. 17 ന് തിരുവനന്തപുരത്താണ് കുമ്മനത്തിന്റെ ജനരക്ഷായാത്ര സമാപിക്കുക. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍, വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനി, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍, കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ, വിദേശകാര്യസഹമന്ത്രി ജനറല്‍ വികെ സിംഗ്, ജലവിഭവ സഹമന്ത്രി അര്‍ജ്ജുന്‍ മേഘ്വാള്‍, നേതാക്കളായ മനോജ് തിവാരി, മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈന്‍ തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ ജാഥയില്‍ സംബന്ധിക്കും.

Top