അഴിമതി മറച്ചുവെയ്ക്കാനാണ് ബിജെപി ശ്രമിക്കുന്നത്, അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം; എം.കെ സ്റ്റാലിന്‍

ചെന്നൈ: പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ വിജയത്തിനായി ആഹ്വാനം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ബിജെപിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തുറന്നുകാട്ടാന്‍ അദ്ദേഹം പാര്‍ട്ടി അംഗങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ നടപ്പാക്കിയതില്‍ 7.50 ലക്ഷം കോടി രൂപയുടെ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന സിഎജി റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് സ്റ്റാലിന്‍ അണികളോട് ഈ ആഹ്വാനം നടത്തിയത്.

2014 നും 2023 നും ഇടയില്‍ ഇന്ധനവില വര്‍ധിച്ചത് ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ ബിജെപിയെ വിമര്‍ശിച്ചു- ‘2014ല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലേറുമ്പോള്‍ ഇന്ത്യയുടെ കട ബാധ്യത 55 ലക്ഷം കോടി രൂപ മാത്രമായിരുന്നു. ബിജെപിയുടെ ഭരണത്തില്‍ കടം 155 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അഴിമതി മറച്ചുവെയ്ക്കാനാണ് ബിജെപിയുടെ ശ്രമം. അഴിമതിയുടെ മുഖംമൂടി വലിച്ചുകീറണം. ഇതാണ് നമ്മുടെ മുന്നിലുള്ള പ്രാഥമിക കടമ. ജിഎസ്ടി നടപ്പാക്കിയത് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു.

എം കെ സ്റ്റാലിന്റെ ആരോപണത്തിന് മറുപടിയുമായി തമിഴ്‌നാട്ടിലെ ബിജെപി വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി രംഗത്തെത്തി.
ബിജെപി ഭരണത്തില്‍ എല്‍പിജി ഉപഭോക്താക്കളുടെ എണ്ണം 14 കോടിയില്‍ നിന്ന് 34 കോടിയായി വര്‍ധിച്ചു. സബ്സിഡി നല്‍കുന്നത് വിലക്കയറ്റത്തിന് കാരണമായെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോപണത്തോട് പ്രതികരിച്ച് നാരായണന്‍ തിരുപ്പതി പറഞ്ഞു. എന്തെങ്കിലും ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംസ്ഥാന തലത്തിലാണെന്നും സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച ആരോപണത്തിന് ബിജെപി വൈസ് പ്രസിഡന്റ് മറുപടി നല്‍കി.

Top