എഎപിക്കും ഗുജറാത്തില്‍ ഒരു അവസരം നല്‍കൂ, ജനങ്ങള്‍ മറ്റെല്ലാ പാര്‍ട്ടികളെയും മറക്കും: കെജ്രിവാൾ

അഹമ്മദാബാദ്: ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബിന്റെയും ഭരണം പിടിച്ചെടുക്കാനായ ആത്മവിശ്വാസത്തില്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങിയിറങ്ങി ആംആദ്മി പാര്‍ട്ടി. 2022 അവസാനമാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഇതിന്റെ മുന്നോടിയായി ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടി റാലി സംഘടിപ്പിച്ചു.

അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും റാലിയില്‍ പങ്കെടുത്തു. താന്‍ ഇവിടെ വന്നത് ബിജെപിയെയോ കോണ്‍ഗ്രസിനെയോ തോല്‍പ്പിക്കാനല്ലെന്നും ഗുജറാത്തിനെയും ഗുജറാത്തികളെയും വിജയിപ്പിക്കാനാണെന്നും അഹമ്മദാബാദില്‍ നടത്തിയ റോഡ്‌ഷോയില്‍ കെജ്രിവാള്‍ പറഞ്ഞു.

ഇരുപത്തിയഞ്ച് വര്‍ഷത്തെ ഭരണം ബിജെപിയെ അഹങ്കാരികളാക്കി, അവര്‍ പൊതുജനങ്ങളെ ശ്രദ്ധിക്കുന്നില്ല. പഞ്ചാബിലെയും ദില്ലിയിലെയും ആളുകളെപ്പോലെ, എഎപിക്കും ഗുജറാത്തില്‍ ഒരു അവസരം നല്‍കൂ, ജനങ്ങള്‍ മറ്റെല്ലാ പാര്‍ട്ടികളെയും മറക്കും…” – കെജ്രിവാള്‍ പറഞ്ഞു. നിക്കോളിലെ മാതാ ഖോഡിയാര്‍ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച റോഡ്ഷോ ബാപ്പുനഗറില്‍ സമാപിച്ചു. നെറ്റിയില്‍ തിലകം ചാര്‍ത്തിയ കെജ്രിവാളിന്റെ പ്രസംഗം ദേശസ്നേഹം നിറഞ്ഞതായിരുന്നു. കൂടാതെ ‘ദില്ലിയില്‍ നിന്നും പഞ്ചാബില്‍ നിന്നും അഴിമതി പിഴുതെറിയുന്നതിലെ പാര്‍ട്ടിയുടെ നേട്ടത്തെ’ കെജ്രിവാള്‍ എടുത്തുപറഞ്ഞു.

 

Top