അസമില്‍ ബിജെപിക്ക് തിരിച്ചടി; ബിജെപിയുടെ സമുന്നത ന്യൂനപക്ഷ നേതാവ് കോണ്‍ഗ്രസില്‍

ദിസ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അസമില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിയുടെ സമുന്നത ന്യൂനപക്ഷ നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അമിനുള്‍ ഹഖ് ലാസ്‌കര്‍ ആണ് പാര്‍ട്ടി വിട്ടത്.

”13 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്നു. അന്നത്തെയും ഇന്നത്തെയും ബിജെപി വ്യത്യസ്തമാണ്. അക്കാലത്ത് മാറ്റത്തെക്കുറിച്ചാണ് ബിജെപി സംസാരിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം നഷ്ടപ്പെട്ടു. ഇതാണ് എന്റെ രാജി തീരുമാനത്തിന് പിന്നില്‍”- ലാസ്‌കര്‍ പറഞ്ഞു. തന്റെ രാജി ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയിലുള്ള ഭരണകക്ഷിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ബിജെപിയുടെ ആശയങ്ങള്‍ ഇപ്പോള്‍ ബദ്റുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫിന് സമാനമായി മാറുകയാണെന്നും ലസ്‌കര്‍ മുന്നറിയിപ്പ് നല്‍കി.

കോണ്‍ഗ്രസ് അസം പ്രസിഡന്റ് ജിതേന്ദ്ര സിംഗ് അല്‍വാറിന്റെ സാന്നിധ്യത്തിലാണ് ലസ്‌കര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. 2016 ലാണ് അമിനുള്‍ അസം ബിജെപിയുടെ ആദ്യ ന്യൂനപക്ഷ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. അസം നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ലസ്‌കര്‍, സ്റ്റേറ്റ് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സണായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021ലെ തെരഞ്ഞെടുപ്പില്‍ ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ കരിം ഉദ്ദീന്‍ ബര്‍ഭൂയ്യയോട് പരാജയപ്പെട്ടു.

Top