നിരാഹാര സമരം നാളെ അവസാനിപ്പിക്കും, പോരാട്ടം തുടരുമെന്ന് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം നാളെ അവസാനിപ്പിക്കും. ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരത്തിന് പൂര്‍ണവിജയം നേടാനായില്ലെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു.നിരാഹാര സമരം നാളെ രാവിലെ പത്തരയോടെ അവസാനിപ്പിക്കും.

ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. വിശ്വാസ സംരക്ഷണത്തിനുള്ള സമരം പൂര്‍ണ വിജയമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും ജനപിന്തുണ ഏറിവന്നു. എന്നാല്‍ സമരം അവസാനിപ്പിക്കുമെങ്കിലും പോരാട്ടം തുടരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബി.ജെ.പി സംസ്ഥാന ജനറല്‍ എ.എന്‍.രാധാകൃഷ്ണനാണ് ആദ്യം നിരാഹാരമനുഷ്ഠിച്ചത്. പിന്നീട് സി.കെ.പത്മനാഭന്‍, ശോഭാ സുരേന്ദ്രന്‍, ശിവരാജന്‍, പി.എം.വേലായുധന്‍, വി.ടി. രമ, പി.കെ.കൃഷ്ണദാസ് എന്നിവരും നിരാഹാരം അനുഷ്ഠിച്ചു.

ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പൂര്‍ണമായി പിന്‍വലിക്കുക, പ്രവര്‍ത്തര്‍ക്കെതിരെയെടുത്ത കേസുകള്‍ പിന്‍വലിക്കുക, കെ.സുരേന്ദ്രനെതിരെ കള്ള കേസെടുത്ത പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക, ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബി.ജെ.പി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്.

Top