പാലക്കാട്ടുണ്ടായത് ആലപ്പുഴയുടെ ആവര്‍ത്തനം’; പൊലീസിന് ഗുരുതര വീഴ്ച്ചയെന്ന് ബിജെപി

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് നേതാവിന്റെ കൊലപാതകത്തിൽ പൊലീസിനെതിരെ വിമർശനവുമായി ബിജെപി . വേണ്ട മുൻകരുതൽ ഉണ്ടായില്ലെന്നും പൊലീസിന് വീഴ്ച്ചയുണ്ടായെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നു. കൊലപാതക പരമ്പര ആഭ്യന്തര വകുപ്പിൻറെ പരാജയം കാരണമാണ്. കൊലചെയ്യപ്പെട്ടത് നിരപരാധിയായ പ്രവർത്തകൻ. പാലക്കാടുണ്ടായത് ആലപ്പുഴയുടെ ആവർത്തനമെന്നും സുരേന്ദ്രൻ പറഞ്ഞു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഇന്നലെ കൊല്ലപ്പെട്ട സംഭവത്തിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്ക് പങ്കില്ല. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് എന്ത് കൊണ്ട് സംസ്ഥാനം ആവശ്യപ്പെടുന്നില്ലെന്നും സുരേന്ദ്രൻ ചോദിച്ചു.

ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനാണ് (45) ഇന്ന് പാലക്കാട് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് ശ്രീനിവാസന് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ കടയുടെ ഉള്ളിൽ കയറിയാണ് മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം വെട്ടിയത്.

അതേസമയം പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനിൽ കാന്ത് അറിയിച്ചു. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്ത് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിൻറെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പൊലീസുകാരെയും ജില്ലയിൽ വിന്യസിക്കും. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Top