സിപിഐഎംനെയും കോൺഗ്രസിനെയും വിമർശിച്ച് ബിജെപി

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ സിപിഐഎം-കോൺഗ്രസ് നേതാക്കൾ അവരുടെ വക്താക്കളായി മാറിയിരിക്കുകയാണെന്ന് ബിജെപി. സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് നിരോധനം കൊണ്ട് കാര്യമില്ലെന്നാണ്. നിരോധനം ആവശ്യമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ അഭിപ്രായം. ഇവരുടെ നിലപാട് തന്നെയാണോ സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ദേശീയ നിർവാഹകസമിതി അംഗം പികെ കൃഷ്ണദാസ് പറഞ്ഞു.

വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പോപ്പുലർ ഫ്രണ്ട് മതഭീകരവാദ സംഘടനയാണെന്ന് പരസ്യമായി പറഞ്ഞിരുന്നു. പിണറായി സർക്കാരിനും ഇതേ നിലപാടാണോയെന്ന് സർക്കാർ വ്യക്തമാക്കണം. വി.ഡി സതീശനും രമേശ് ചെന്നിത്തലയും പോപ്പുലർ ഫ്രണ്ടിനെ ന്യായീകരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് ഇതുവരെ പറഞ്ഞ ന്യായീകരണങ്ങളാണ് കോൺഗ്രസ്- സിപിഐഎം നേതാക്കൾ ഇപ്പോൾ പറയുന്നത്. ആർഎസ്എസ്സിനെ പ്രതിരോധിക്കാനാണോ സിറിയയിൽ ഐഎസ് രൂപം കൊണ്ടത്. അഫ്ഗാനിൽ അൽഖ്വയിദ ഉണ്ടായത് ആർഎസ്എസ് ഉള്ളതുകൊണ്ടാണോയെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു.

Top