ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം

ഹൈദരാബാദ്: ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിന് ഇന്ന് തുടക്കം. ഹൈദരാബാദിലാണ് യോഗത്തിന് തുടക്കമാകുക. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യമാണ് യോഗത്തിന്റേത്. ഞായറാഴ്ച പ്രധാനമന്ത്രി പങ്കെടുക്കുന്ന മഹാറാലിയോടെ പ്രവർത്തകരെ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.

രാജ്യത്തിന്റെ സാമ്പത്തിക വിദേശ നയങ്ങളും പ്രമേയമായി വന്നേക്കും. നിർവാഹക സമിതി യോഗത്തിന് മുമ്പായി മുതിർന്ന നേതാക്കൾ തെലങ്കാനയിലും കർണാടകയിലും എത്തി പ്രചാരണത്തിന് തുടക്കമിട്ടിരുന്നു.തെരെഞ്ഞെടുപ്പുകൾക്ക് പുറമെ കുടുംബ ഭരണം നടത്തുന്ന രാഷ്ട്രീയ കക്ഷികളെ താഴെയിറക്കാനുള്ള പ്രഖ്യാപനവും യോഗത്തിൽ ഉണ്ടാകും. 2024ലെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ നിന്നും കൂടുതൽ സീറ്റ് ഉറപ്പാക്കുന്നതിനുള്ള കർമ്മപദ്ധതികൾ യോഗത്തിൽ ആവിഷ്കരിക്കും.

അതേസമയം, കഴിഞ്ഞ വർഷം കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിച്ച പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉടൻ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി അമരീന്ദർ സിംഗുമായി സംസാരിച്ചതായും സൂചന‌യുണ്ട്. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. 89 കാരനായ അമരീന്ദർ സിം​ഗ് ഇപ്പോൾ ശസ്ത്രക്രിയയ്ക്കായി ലണ്ടനിലാണ്. അടുത്തയാഴ്ച തിരിച്ചെത്തിയ ശേഷം അദ്ദേഹം തന്റെ പഞ്ചാബ് ലോക് കോൺഗ്രസ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

Top