ഫൈനലിന് മുന്‍പുള്ള സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയ്ക്ക് ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ നടത്താന്‍ കഴിയുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുകയാണ്. ദേശീയ തലത്തില്‍ മോദി സര്‍ക്കാരിനെതിരെ ചെറു പാര്‍ട്ടികളെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ്സ് നടത്തുന്ന നീക്കം ഫലം കാണുമെന്നുള്ള ശുഭ സൂചനകളാണ് സര്‍വ്വേ ഫലങ്ങളിലൂടെ ഉയരുന്നത്.
ബിജെപിയുടെ പതനം വ്യക്തമാക്കുന്ന റിപ്പോട്ടുകളാണ് ദേശീയ മാധ്യമങ്ങളുടെ സര്‍വ്വേ ഫലങ്ങളില്‍ ഭൂരിഭാഗവും നിറഞ്ഞു നില്‍ക്കുന്നത്. രാജസ്ഥാന്‍,മധ്യപ്രദേശ്, മിസോറാം,ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ 5 സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ അരങ്ങേറുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ അഞ്ച് സംസ്ഥാനങ്ങളിലെ വിധിയാകും ശക്തമായി പ്രതിഫലിക്കുകയെന്ന് രാഷ്ട്രീയ നീരീക്ഷകരും വ്യക്തമാക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ 3 ഇടങ്ങളില്‍ ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ നേരിട്ടാണ് മത്സരം.
രാജസ്ഥാന്‍, മധ്യപ്രദേശ്, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ്സ് ഭരണം വരുമെന്നുമാണ് സര്‍വ്വേ ഫലങ്ങള്‍. വസുന്ധരരാജ സിന്ധ്യ ഭരണം നടത്തുന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ്സ് ഭരണം തിരിച്ചുപിടിക്കുമെന്നാണ് മറ്റൊരു സര്‍വ്വേ ഫലം. എന്നാല്‍ മധ്യപ്രദേശിലേക്ക് കടന്നാല്‍ കോണ്‍ഗ്രസ്സിന് കനത്ത പോരാട്ടമാണ് നടത്തേണ്ടി വരുക. കോണ്‍ഗ്രസ്സിന് നേരിയ മുന്‍തൂക്കം മാത്രമായിരിക്കും ഇവിടെ ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ 37.4 ശതമാനം ആണ്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ജോതിരാദിത്യസിന്ധ്യ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ പേര്‍. 41.6 ശതമാനം ആളുകളാണ് ഈ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നത്.
തെലങ്കാനയില്‍ കോണ്‍ഗ്രസ്സ് – ടിഡിപി സംഖ്യത്തിനാണ് മുന്‍തൂക്കം. ഈ സഖ്യത്തിന് 33.9 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ഭരണകക്ഷിയായ ടിആര്‍എസിന് 29.4 ശതമാനം വോട്ട് ഷെയര്‍ ആണ് കാണിക്കുന്നത്. ബിജെപിയുടെ വോട്ട് ഷെയറാകട്ടം 15 ല്‍ താഴെയുമാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പേരും പിന്തുണയ്ക്കുന്നത് നിലവിലെ മുഖ്യമന്ത്രിയും തെലുങ്ക് രാഷ്ട്രീയ സമിതി നേതാവുമായ ചന്ദ്രശേഖര റാവുവിനെയാണ്. വിശാല ഐക്യത്തിനായി നിലകൊണ്ട പല പാര്‍ട്ടികളും നടത്തിയ നീക്കങ്ങളാകും തെലുങ്ക് രാഷ്ട്രീയ സമിതിക്ക് വിനയാകുക. മിസോറില്‍ കോണ്‍ഗ്രസ്സിന് ഭരണം നഷ്ടപ്പെടുമെന്നാണ് വിലയിരുത്തല്‍. അവിടെ മിസോ നാഷണല്‍ ഫ്രണ്ടിനായിരിക്കും മുന്‍തൂക്കം.
ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് നില ഭദ്രമാണ്. കോണ്‍ഗ്രസ്സിന്റെ വോട്ട് ഷെയര്‍ കാണിക്കുന്നതാകട്ടെ 42.2 ശതമാനം ആണ്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബിജെപിയുടെ വോട്ടിങ് നിലയാകട്ടെ 41.4 ഒതുങ്ങുകയും ചെയ്യുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ 36.2 ശതമാനം ഇപ്പോഴും ബിജെപിയുടെ രമണ്‍സിങിനെയാണ് പിന്തുണയ്ക്കുന്നത്. ബിജെപി ഭരണം നടത്തുന്ന രാജസ്ഥാനിലും പ്രതികൂല രാഷ്ട്രീയ അന്തരീക്ഷത്തിനാണ് കളമൊരുങ്ങുന്നത്.
നിലവിലെ മുഖ്യമന്ത്രി വസുന്ധരരാജ സിധ്യയുടെ പ്രതിച്ഛായയ്ക്ക് 22.7 ശതമാനം പേരുടെ പിന്തുണയാര്‍ജ്ജിക്കാനാണ് സാധിച്ചത്. കോണ്‍ഗ്രസ്സിന്റെ സച്ചിന്‍ പൈലറ്റിന്റെ മുന്‍തൂക്കമാണ് ഇവിടുത്തെ വോട്ട് ഷെയറുകളില്‍ പ്രകടമാകുന്നത്. ഇങ്ങനെ ബി ജെ പി ക്ക് എതിരാജികളില്ലെന്ന അവസ്ഥയ്ക്ക് മാറ്റം വരുകയാണ്. മതേതര ജനാധിപത്യ പാർട്ടികളുടെ ഐക്യം ദേശീയ തലത്തിലുണ്ടായാൽ ബിജെപിക്ക് ആത് തിരിച്ചടി തന്നെയാകും. പ്രതിപക്ഷ നിരയിൽ പുതിയ നേതൃനിര ഉയർന്ന് വരുന്നത് മേദിക്ക് വെല്ലുവിളി തന്നെയാണ്. എന്നാൽ ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങൾ അമിത് ഷായും മെനയുകയാകും.
റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്