ഗാന്ധിജിയുടെ സമരം ‘നാടകം’; അനന്ത്കുമാര്‍ ഹെഗ്‌ഡെ മാപ്പ് പറയണമെന്ന് ബിജെപി

ഹാത്മാ ഗാന്ധിയെക്കുറിച്ച് വിവാദ പരാമര്‍ശനം നടത്തിയ ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പാര്‍ട്ടി. വിവാദ പരാമര്‍ശത്തില്‍ നേതാവിനോട് നിരുപാധികം മാപ്പ് പറയാനാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഹെഗ്‌ഡെയുടെ വിവാദ പരാമര്‍ശത്തില്‍ അസ്വസ്ഥത പ്രകടിപ്പിച്ചാണ് ബിജെപി നേതൃത്വം നേതാവിനോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി.

മുന്‍ കേന്ദ്രമന്ത്രിയും, ബിജെപി എംപിയുമായി അനന്ത്കുമാര്‍ ഹെഗ്‌ഡെ ശനിയാഴ്ചയാണ് മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യ സമരപോരാട്ടം വെറും നാടകമാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഇന്ത്യയില്‍ ഇതുപോലുള്ള ആളുകളെ എങ്ങിനെയാണ് ‘മഹാത്മാവ്’ എന്ന് വിളിക്കുന്നതെന്നും ഹെഗ്‌ഡെ ചോദിച്ചു.

ബെംഗളൂരുവില്‍ ഒരു പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഉത്തര കന്നഡയില്‍ നിന്നുള്ള ലോക്‌സഭാ എംപിയായ അനന്ത്കുമാര്‍ ഹെഗ്‌ഡെ ബിജെപിക്ക് തലവേദന സമ്മാനിച്ചത്. ബ്രിട്ടീഷുകാരുടെ അനുമതിയോടെയും, പിന്തുണയുമായാണ് മുഴുവന്‍ സ്വാതന്ത്ര്യ സമരങ്ങളും അരങ്ങേറിയതെന്നാണ് ഹെഗ്‌ഡെ ആരോപിച്ചത്. അതേസമയം രാഷ്ട്രപിതാവിന് ബ്രിട്ടീഷുകാരുടെ ചാരന്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ബിജെപിയെ നാഥുറാം ഗോഡ്‌സെ പാര്‍ട്ടിയെന്ന് പേരുമാറ്റാനും കോണ്‍ഗ്രസ് വക്താവ് ജയ്‌വീര്‍ ഷെര്‍ഗില്‍ പ്രതികരിച്ചു. ബിജെപിക്ക് രാഷ്ട്രപിതാവിനോട് യാതൊരു പരിഗണനയുമില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട് പ്രതികരിച്ചു.

Top