ബിജെപിയും യുഡിഎഫും തല്ലാനുള്ള സാഹചര്യം ഉണ്ടാക്കരുത്: കോടിയേരി

കണ്ണൂർ: കണ്ണൂരിൽ കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവർത്തകർ തല്ലിയതിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ന്യായീകരിച്ചു. തല്ല് സ്വാഭാവിക പ്രതികരണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തല്ല് ഒന്നിനും ഒരു പരിഹാരമല്ല. പക്ഷെ തല്ലാനുള്ള സാഹചര്യം ബിജെപിയും യുഡിഎഫും ഉണ്ടാക്കരുതെന്ന് കോടിയേരി മുന്നറിയിപ്പ് നൽകി.

കെ റെയിൽ വിരുദ്ധ സമരം നടത്തുന്നത് യുഡിഎഫുകാരും ബിജെപിക്കാരുമാണ്. റെയിൽ കടന്നുപോകുന്ന സ്ഥലത്തെ ഭൂവുടമകൾ കല്ലിടുന്നതിന് അനുകൂല നിലപാട് എടുത്തിട്ടും ആ കല്ലുകൾ പിഴുതുമാറ്റാൻ തീരുമാനിച്ച് യുഡിഎഫും ബിജെപിയും രംഗത്തിറങ്ങുകയാണ്. സ്വാഭാവികമായും അതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

യു ഡിഎഫ് മാറ്റിയ കല്ല് എൽഡിഎഫ് പുനഃസ്ഥാപിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി തീരുമാനമെടുക്കാതെ തന്നെ കെ റെയിലിനെ പിന്തുണച്ച് ആളുകൾ രംഗത്തിറങ്ങിക്കൊണ്ടിരിക്കുകയാണ്. സ്ഥലമുടമസ്ഥരുടെ പ്രശ്‌നം ചർച്ച ചെയ്ത് പരിഹരിക്കും. അവർക്ക് ബദൽ സൗകര്യം കൊടുക്കും. അവർക്ക് ആവശ്യമായ എല്ലാ സംവിധാനവും ഉണ്ടാക്കിക്കൊടുക്കുമെന്നും കോടിയേരി പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സംവാദത്തിൽ ആരെയൊക്കം ക്ഷണിക്കണമെന്ന് തീരുമാനിക്കുന്നത് കെ റെയിൽ ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരിപാടിയിലേക്ക് ക്ഷണിക്കുന്നത് സർക്കാരല്ല. കെ റെയിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നത് അവരാണ്.

അത് സിപിഎം തീരുമാനിക്കേണ്ട കാര്യവുമല്ലെന്ന് കോടിയേരി പറഞ്ഞു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കാൻ തീരുമാനിച്ചത് കെ റെയിലാണ്. ജോസഫ് സി മാത്യു ആരാണെന്നും കോടിയേരി ചോദിച്ചു.

Top