സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി മധ്യപ്രദേശിൽ ബിജെപിയിലും കോൺഗ്രസിലും വൻ പ്രതിഷേധം

ഭോപ്പാൽ : സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി മധ്യപ്രദേശിൽ ബിജെപിയിലും കോൺഗ്രസിലും പ്രതിഷേധം തുടരുന്നു. മുൻ മന്ത്രി രുസ്തം സിങ് ബിജെപിയിൽ നിന്ന് രാജിവച്ചു. ജബല്‍പൂരില്‍ മുൻ മന്ത്രി ശരദ് ജെയിനിന്റെ അനുയായികൾ കേന്ദ്രമന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വൻ പ്രതിഷേധം നടത്തിയത് ബിജെപിക്ക് വലിയ നാണക്കേടായിരുന്നു. സീറ്റ് നിഷേധിക്കപ്പെട്ടവരുടെ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുന്നത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്കയിലാണ് നേതാക്കൾ.

ഗ്വാളിയോറിലും ചൂരായിലും ഉൾപ്പെടെ നാടകീയ സംഭവങ്ങളാണ് പാർട്ടി ഓഫീസുകൾക്ക് മുന്നിൽ അരങ്ങേറിയത്. ഇത് തണുപ്പിക്കാനുള്ള ശ്രമങ്ങളിലാണ് സംസ്ഥാന ബിജെപി. പ്രതിഷേധം ഉയർത്തുന്ന നേതാക്കളെ കണ്ട് സംസാരിച്ച് എല്ലാം ശരിക്കാമെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി രജനീഷ് അഗർവാൾ പറയുന്നത്. വിമതരുമായി ചർച്ചകൾ തുടരുകയാണെന്നും അവരെ പാർട്ടി നിലപാടിലേക്ക് എത്തിക്കാനാകുമെന്നും അഗർവാൾ വ്യക്തമാക്കി.

കോൺഗ്രസിൽ അസംതൃപ്തി പരിഹരിക്കാൻ കമൽനാഥും ദിഗ് വിജയ് സിങ്ങും ഇടപെട്ടെന്ന് ഉപാധ്യക്ഷൻ ജെ പി ദനോപ്യാ വ്യക്തമാക്കി. പെട്ടെന്നുണ്ടായ അമർഷം മാത്രമാണെന്നും സർക്കാർ രൂപീകരിക്കുമ്പോൾ സീറ്റ് കിട്ടാത്തവർക്ക് മറ്റ് അവസരങ്ങൾ നല്കുമെന്നും ദനോപ്യാ അറിയിച്ചു. ഇതിനിടെ രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലാ ഓഫീസ് അടിച്ചു തകർന്ന സംഭവത്തിൽ നാല് പാർട്ടി നേതാക്കളെ ബിജെപി സസ്പെൻഡ് ചെയ്തു.

Top