ഭരിക്കാന്‍ വന്നാല്‍ സഖ്യം വിടും;ബിജെപിയ്‌ക്കെതിരെ എഐഎഡിഎംകെ

ചെന്നൈ: ബി.ജെ.പിക്ക് മുന്നറിയിപ്പുമായി തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എം.കെ. എല്ലാ കാര്യത്തിലും ആജ്ഞാപിക്കാനാണ് ഉദ്ദേശമെങ്കില്‍ ഒരു ദേശീയ പാര്‍ട്ടിയുമായും സഖ്യത്തിന് തങ്ങള്‍ക്ക് താല്പര്യമില്ലെന്നാണ് എ.ഐ.എ.ഡി.എം.കെ വ്യക്തമാക്കിയിരിക്കുന്നത്.

വരാനിരിക്കുന്ന തെരെഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാടി പളനിസ്വാമിയെ ഉയര്‍ത്തിക്കാട്ടണമെന്നാണ് എ.ഐ.എ.ഡി.എം.കെ ലക്ഷ്യമിടുന്നത്. എന്നാല്‍ ബി.ജെ.പി ഇതിനോട് യോചിക്കുന്നില്ല.

പളനിസ്വാമിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് പ്രതികരണം നടത്താന്‍ ബി.ജെ.പിയുടെ പ്രകാശ് ജാവദേക്കര്‍ വിസമ്മതിച്ചത് എ.ഐ.എ.ഡി.എം.കെ യ്ക്ക് അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് തങ്ങളെ രണ്ടാം കിടക്കാരാക്കുന്ന പാര്‍ട്ടിയുമായി സഖ്യത്തിന് താല്പര്യമില്ലെന്ന് എ.ഐ.എ.ഡി.എം.കെ പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് സഖ്യത്തിന് തങ്ങളുടെ പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കോര്‍ഡിനേറ്റര്‍ കൂടിയായ എ.ഐ.എ.ഡി.എം.കെ എം.പി കെ.പി മുനുസ്വാമി പറഞ്ഞു. തങ്ങളോട് ആജ്ഞാപിക്കാമെന്നാണ് ഏതെങ്കിലും ദേശീയ പാര്‍ട്ടി കരുതുന്നതെങ്കില്‍ കൂട്ടുകെട്ടില്‍ നിന്ന് ഒഴിയാമെന്നും അദ്ദേഹം പ്രതികരിച്ചു. 2021 ഏപ്രില്‍-മെയ് മാസങ്ങളിലാണ് തമിഴ്‌നാട് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Top