എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി; ഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി:ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ച് തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സർക്കാർ ജീവനക്കാരെയും തൊഴിലുറപ്പ് തൊഴിലാളികളെയും നിർബന്ധിച്ച് മാർച്ചിൽ പങ്കെടുപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സർക്കാർ ജീവനക്കാർ സമരത്തിൽ പങ്കെടുക്കുന്നത് വിലക്കണമെന്ന് ഹർജിയിൽ കെ സുരേന്ദ്രൻ ആവശ്യപ്പെടുന്നു. സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്കെതിരെ കർശന നടപടി എടുക്കണം. പ്രതിഷേധ മാർച്ച് ഭരണഘടനാ പദവിയുള്ള സംസ്ഥാന ഭരണത്തലവനെതിരായിട്ടുള്ള നിയമലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് രാജ്ഭവന് മുന്നിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചിട്ടുള്ളത്. പ്രതിഷേധ പരിപാടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

ഒരു ലക്ഷത്തോളം പേർ പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ വ്യക്തമാക്കിയിട്ടുള്ളത്. രാവിലെ 10ന് ആരംഭിക്കുന്ന കൂട്ടായ്മകളിൽ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും അധ്യാപകരും രാഷ്ട്രീയ- സാമൂഹ്യ- സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും അണിനിരക്കും. കർഷക, തൊഴിലാളി, വിദ്യാർഥി സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. മാർച്ചിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല.

Top