മമതയോട് ‘മമത’; സി വി ആനന്ദബോസിനെതിരെ ബിജെപി; സരസ്വതീപൂജ ബഹിഷ്‌കരിച്ചു

ഡൽഹി: ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അതൃപ്തിയെത്തുടർന്ന് ഡൽഹിയ്ക്ക് വിളിപ്പിച്ച പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദ ബോസ് ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും. മുഖ്യമന്ത്രി മമത ബാനർജിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഗവർണർ, തൃണമൂൽ കോൺഗ്രസ് സർക്കാരിനെ പരിധി വിട്ട് സംരക്ഷിക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പരാതി.

ഇതേത്തുടർന്ന് ഗവർണർ സിവി ആനന്ദബോസ് രാജ്ഭവനിൽ സംഘടിപ്പിച്ച സരസ്വതി പൂജ ചടങ്ങ് ബംഗാളിലെ ബിജെപി നേതാക്കൾ ബഹിഷ്‌കരിച്ചിരുന്നു. ചടങ്ങിനിടെ തനിക്ക് ബംഗാളി പഠിക്കാൻ താൽപര്യമുണ്ടെന്ന് ഗവർണർ പറഞ്ഞു. ഗവർണറുടെ താൽപര്യത്തെ മുഖ്യമന്ത്രി മമത ബാനർജി സ്വാഗതം ചെയ്തു.

ഇതിനു പിന്നാലെ, ഗവർണറെ വിമർശിച്ച് ബിജെപി നേതാക്കൾ രംഗത്തെത്തി. മുഖ്യമന്ത്രിയെ അധ്യാപികയാക്കി ഗവർണർ ബംഗാളി പഠിക്കുന്നത് നല്ല കാര്യമല്ലെന്നും നല്ലൊരു അധ്യാപികയെ തിരഞ്ഞെടുക്കാമെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് വ്യാപകമായി ഉപയോഗിച്ചുപോരുന്ന ജയ് ബംഗ്ല എന്ന മുദ്രാവാക്യം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുത്ത പരിപാടിയിൽ ഗവർണർ ഉയർത്തിയിരുന്നു. ഇതും ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ഗവർണർ മുഖ്യമന്ത്രിയുടെ സെറോക്‌സ് മെഷീനായി പ്രവർത്തിക്കുന്നുവെന്ന് സ്വപൻദാസ് ഗുപ്ത എംപിയും ആരോപിച്ചു.

Top