ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

പശ്ചിമബംഗാള്‍: പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെക്ക് മദ്നാപൂര്‍ ജില്ലയിലെ ബിഗംപൂര്‍ പ്രദേശത്താണ് സംഭവം. മംഗല്‍ സൊരന്‍ (30) എന്നയാളെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സൊരന്‍ ബിജെപി അനുഭാവിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രാദേശിക ബിജെപി നേതാവ് ബബ്ലു ബറം ആരോപിച്ചു. തെരഞ്ഞെടുപ്പിനിടെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും ബബ്ലു ബറം ആരോപിച്ചു.

എന്നാല്‍ ജില്ല നേതൃത്വം ഇലക്ഷന്‍ കമ്മീഷനു വേണ്ടി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ മരണത്തിന് തെരഞ്ഞെടുപ്പുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് വ്യക്തമാക്കി. ഇതേ ജില്ലയിലുള്ള സല്‍ബോണി ഭാഗത്ത് സിപിഎം സ്ഥാനാര്‍ഥി സുസാന്ത ഘോഷ് അക്രമിക്കപ്പെട്ടിരുന്നു.

ഇതിന് പിന്നിലും തൃണമുല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും ‘ജംഗിള്‍ രാജ്’ ആണ് നടക്കുന്നതെന്നും മുന്‍മന്ത്രി കൂടിയായ സുസാന്ത ഘോഷ് പറഞ്ഞു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തി.

 

Top