വ്യവസായിയെ സിപിഐ സ്ഥാനാര്‍ഥിയാക്കാന്‍ ശുപാര്‍ശ ചെയ്തത് ബിഷപ്പിന്റെ കത്ത്

kanam

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ വ്യവസായിയെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കാന്‍ ശുപാര്‍ശ ചെയ്ത് ബിഷപ്പിന്റെ കത്ത്. പാലക്കാട് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്താണ് സിപിഐ സ്ഥാനാര്‍ത്ഥിയെ ശുപാര്‍ശ ചെയ്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നല്‍കിയത്. കഞ്ചിക്കോട്ടെ വ്യവസായി ഐസക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ശുപാര്‍ശ.

നേരത്തെ സിപിഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു പോന്ന മണ്ഡലമായിരുന്ന മണ്ണാര്‍ക്കാട് കഴിഞ്ഞ തവണ യുഡിഎഫ് ആയിരുന്നു വിജയിച്ചത്. ഇത്തവണ ഐസക്കിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും അങ്ങനെയെങ്കില്‍ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന് വിജയിക്കാന്‍ കഴിയുമെന്നുമാണ് ബിഷപ്പ് കത്തില്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ അതേ സമയം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും സംസ്ഥാന നേതൃത്വത്തിന് ലഭിച്ച കത്തിനെക്കുറിച്ച് അറിവില്ലെന്നുമാണ് സിപിഐ ജില്ലാ നേതൃത്വം പ്രതികരിച്ചത്. കത്തിനെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തയ്യാറായിട്ടില്ല. അതേസമയം മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നെന്ന് ഐസക്ക് വര്‍ഗീസ് പ്രതികരിച്ചു.

സഭാ വിശ്വാസിയായതിനാലാണ് ബിഷപ്പ് കത്ത് കൊടുത്തത്. കാനം രാജേന്ദ്രന് കത്ത് താന്‍ തന്നെയാണ് കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

Top