ബിഷപ്പിനെതിരെ കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്

കൊച്ചി: ബിഷപ്പിനെതിരെ കേരളത്തില്‍ നിന്നും ജലന്ധറില്‍ നിന്നും കൂടുതല്‍ പരാതികളുമായി നിരവധി പേര്‍ രംഗത്ത്. പരാതികള്‍ ഇനിയും ലഭിക്കാന്‍ സാധ്യതയുള്ളതായാണ് വിലയിരുത്തല്‍. തെളിവുകളും പരാതികളും ജില്ലാ പൊലീസ് മേധാവിയ്ക്ക് കൈമാറി.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കും. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ മുന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ബിഷപ്പിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി വിട്ട ബിഷപ്പിനെ ഇന്ന് ഉച്ചയ്ക്കു മുമ്പു പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ഹൃദയാഘാത സാധ്യത പരിശോധിക്കുന്ന ട്രോപ് ഐ ടെസ്റ്റ് രണ്ടു തവണ നടത്തിയിരുന്നു. ഇന്നലെ രാത്രി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വച്ച് മുളയ്ക്കലിന്റെ രക്തസമ്മര്‍ദം 200 രേഖപ്പെടുത്തുകയും ഇ.സി.ജിയില്‍ വ്യതിയാനം കണ്ടെത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

അതേസമയം ബിഷപ്പിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് അഭിഭാഷകരുടെ തീരുമാനം. എന്നാല്‍ ഫ്രാങ്കോയെ മൂന്ന് ദിവസത്ത കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും കുറവിലങ്ങട് മഠത്തിലടക്കം തെളിവെടുപ്പ് നടത്തുന്നതിനുമാണ് ഫ്രാങ്കോയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.

Top