ഏഴ് മണിക്കൂര്‍ പിന്നിട്ട ചോദ്യം ചെയ്യല്‍ ; നിരപരാധിയെന്ന് ആവര്‍ത്തിച്ച് ബിഷപ്പ്

Jalandhar Bishop Franco Mulakkal

കൊച്ചി: ചോദ്യം ചെയ്യല്‍ ഏഴ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കന്യാസ്ത്രീയുമായുള്ള മൊബൈല്‍ സന്ദേശങ്ങളുടെ പകര്‍പ്പ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹാജരാക്കി. കന്യസ്ത്രീയ്‌ക്കൊപ്പം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോയും ഹാജരാക്കിയിട്ടുണ്ട്. കന്യാസ്ത്രീ ഭാവവ്യത്യാസമില്ലാതെയാണ് ഇടപെടുന്നതെന്നാണ് ബിഷപ്പ് പറയുന്നത്.

ചോദ്യം ചെയ്യലില്‍ നിരപരാധിയെന്ന് ആവര്‍ത്തിക്കുകയാണ് ബിഷപ്പ്. ആദ്യ ഘട്ടത്തില്‍ 104 ചോദ്യങ്ങളാണ് അന്വേഷണസംഘം ചോദിച്ചത്. ഫോറന്‍സിക് മെഡിക്കല്‍ സംഘവും ഒപ്പമുണ്ട്. അറസ്റ്റ് അത്യാവശ്യമായി വന്നാലുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബിഷപ്പ് ചോദ്യം ചെയ്യലിന് എത്തിയത് പ്രധാന റോഡ് ഒഴിവാക്കിയാണ്. വൈക്കം എസ്പിയാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. കോട്ടയം എസ്പിയും ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ആധുനിക ചോദ്യം ചെയ്യല്‍ മുറിയാണ് തയ്യാറാക്കിയിട്ടുള്ളത്. ചോദ്യം ചെയ്യലിനായി അഞ്ച് ക്യാമറകള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ബിഷപ്പിന്റെ മൊഴി ചിത്രീകരിക്കുന്നതിനൊപ്പം മുഖ ഭാവങ്ങളും പരിശോധിക്കും.

ചോദ്യം ചെയ്യലിനായുള്ളത് രണ്ട് മുറികളാണ് ആദ്യ മുറിയില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖാമുഖാമിരുന്ന് മൊഴിയെടുക്കും, രണ്ടാമത്തെ മുറിയില്‍ ഇരിക്കുന്ന സംഘം ബിഷപ്പിന്റെ മൊഴി പരിശോധിക്കും

Top