വിധി അവിശ്വസനീയം, അംഗീകരിക്കില്ല; അപ്പീല്‍ നല്‍കുമെന്ന്‌ മുന്‍ എസ് പി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ദര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കാന്‍ സാധിക്കാത്തതെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോട്ടയം മുന്‍ എസ് പി ഹരിശങ്കര്‍. ആശ്ചര്യകരമായ വിധിയാണ് കോടതിയില്‍ നിന്നുണ്ടായതെന്നും അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരുമായി ആലോചിപ്പ് അപ്പീല്‍ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും ആവര്‍ത്തിച്ചു.

കൃത്യമായ മെഡിക്കല്‍ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ ആദ്യ പ്രതികരണം. ഈ കേസില്‍ ഇരയുടെ കൃത്യമായ മൊഴിയുമുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളില്‍ വിഷയം തീര്‍ക്കാന്‍ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താന്‍ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയില്‍ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നല്‍കിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നല്‍കിയ ആളുകള്‍ക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനില്‍പ്പിനേയും വിധി ബാധിക്കും. എത്ര ഉന്നതന്‍ പ്രതിയാകുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ട് വന്നാല്‍ പ്രതി ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നല്‍കാവുന്ന കേസില്‍ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് ഇവിടെ അവസാനിപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തീര്‍ച്ചയായും അപ്പീല് പോകുമെന്നും അദ്ദേഹം വിശദീകരിച്ചു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടുകൊണ്ട് കോടതി ഇന്നാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞു. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേള്‍ക്കാന്‍ കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരന്‍മാര്‍ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹന്‍ദാസ് എന്നിവരും കോടതിയില്‍ ഹാജരായിരുന്നു.

Top