ബിഷപ്പിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പിന്‍വലിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള മറ്റ് രണ്ട് ഹര്‍ജികളും ഹൈക്കോടതി തീര്‍പ്പാക്കി. പൊലീസ് അന്വേഷണം സ്വതന്ത്രമായി നടക്കട്ടേയെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് ഉച്ചയ്ക്ക് രണ്ടരവരെയാണ് കസ്റ്റഡിയില്‍ വയ്കാന്‍ പാലാ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസിന് അനുമതി നല്‍കിയിട്ടുള്ളത്.

പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ പ്രതിയെ എത്തിച്ച് കഴിഞ്ഞ ദിവസം തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ക്ലബ്ബില്‍ കൊണ്ടുവന്ന് ഫാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്തു. നിര്‍ണായകമായ കൂടുതല്‍ തെളിവുകളും വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.

അതേസമയം കന്യാസ്ത്രിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ സിഎംഐ സഭ വൈദികന്‍ ജെയിംസ് ഏര്‍ത്തയില്‍, ഇരയുടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റര്‍ അമല എന്നിവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് അന്വേഷണ സംഘത്തലവന്‍ ഡിവൈഎസ്പി കെ സുഭാഷ് റിപ്പോര്‍ട്ട് നല്‍കും.

Top