ഡിഡിസിഎയുടേത് സ്വജനപക്ഷപാതം; അംഗത്വം രാജിവെച്ച് ബിഷൻ സിങ് ബേദി

ല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ (ഡിഡിസിഎ)അംഗത്വത്തില്‍ നിന്ന് താൻ രാജി വെക്കുകയാണെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ബിഷൻ സിങ് ബേദി. ഫിറോസ് ഷാ കോട്ലയിലെ ഗാലറിയിൽ സ്ഥാപിച്ച തന്‍റെ പേരിലുള്ള സ്റ്റാൻഡ് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്തരിച്ച ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അരുൺ ജയ്റ്റ്ലിയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധിച്ചാണ് ബേദിയുടെ ഈ നീക്കം. ഡിഡിസിഎയുടേത് സ്വജനപക്ഷപാതമാണെന്നും ക്രിക്കറ്റർമാരുടേതിനേക്കാൾ വലിയ പ്രധാന്യം ഭരണാധികാരികൾക്ക് നൽകുകയാണെന്നും ബേദി ആരോപിച്ചു.

ഇതുസംബന്ധിച്ച് ഡൽഹി ക്രിക്കറ്റ് ബോർഡിന്‍റെ പുതിയ അധ്യക്ഷനായി തെരഞ്ഞെടുത്ത അരുൺ ജയ്റ്റ്ലിയുടെ മകൻ കൂടിയായ രോഹൻ ജയ്റ്റ്ലിക്ക് ബേദി കത്തയച്ചു. താനൊരിക്കലും അരുണ്‍ ജെയ്റ്റിലിയുടെ പ്രവര്‍ത്തന രീതിയെ അനുകൂലിച്ചിരുന്നില്ല. സ്ഥാപിത താത്പര്യത്തിന് പുറത്തായിരുന്നു ക്രിക്കറ്റ് ഭരണം. അതില്‍ പ്രതിഷേധിച്ച് പലവട്ടം യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു. ഒട്ടും മാതൃകയാകാത്ത ഒരു ഭരണകര്‍ത്താവിന്റെ പ്രതിമ സ്റ്റേഡിയത്തിന് പുറത്ത് സ്ഥാപിക്കുന്നതിനെ എതിര്‍ക്കുക തന്നെ ചെയ്യും- ബിഷന്‍ സിംഗ് ബേദി പറഞ്ഞു.

1999 മുതൽ 2013 മുതൽ ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനായ ജയ്റ്റ്ലിയുടെ ആറടി ഉയരത്തതിലുള്ള പ്രതിമ സ്ഥാപിക്കാൻ ബോർഡ് തീരുമാനമെടുത്തിരുന്നു. നേരത്തേ ഡൽഹി ഫിറോസ് ഷാ കോട്ലയുടെ പേര് മാറ്റി അരുൺ ജയ്റ്റ്ലി സ്റ്റേഡിയം എന്നാക്കിയിരുന്നു.

Top