ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി, താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും

ഹരിപ്പാട്: പക്ഷിപ്പനി മൂലം കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖല ആശങ്കയില്‍. രണ്ടാഴ്ചകള്‍ക്കു മുന്‍പ് പുറക്കാട്, തകഴി പഞ്ചായത്തുകളിലായി പതിനായിരത്തിലേറെ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ താറാവ് വളര്‍ത്തല്‍ കേന്ദ്രമായ കുട്ടനാട്, അപ്പര്‍ കുട്ടനാടന്‍ മേഖല കടുത്ത ആശങ്കയിലായി.

ക്രിസ്തുമസ് – പുതുവത്സര വിപണി ലക്ഷ്യമിട്ട് വളര്‍ത്തുന്ന രണ്ടു ലക്ഷത്തോളം താറാവുകളാണ് മേഖലയിലുള്ളത്. വരും ദിവസങ്ങളില്‍ പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടര്‍ന്നാല്‍ ഇവയെ ഒന്നാകെ കൊന്ന് കുഴിച്ചു മൂടുക മാത്രമാണ് കര്‍ഷകര്‍ക്ക് മുന്നിലുള്ള മാര്‍ഗം.

വായുവിലൂടെ അതിവേഗം പകരുന്നതിനാല്‍ പക്ഷികളില്‍ രോഗം വ്യാപിക്കുവാനുള്ള സാധ്യത ഏറെയാണ്. മനുഷ്യരെ ബാധിക്കുന്നത് അപൂര്‍വ്വമാണെങ്കിലും ചില രാജ്യങ്ങളില്‍ മനുഷ്യരിലേക്കും രോഗം പടര്‍ന്നിട്ടുണ്ട് എന്നാണ് കണ്ടെത്തല്‍.

കുട്ടനാടന്‍ മേഖലയില്‍ താറാവുകളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ നിന്നും നൂറുകണക്കിന് താറാവുകളെ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നെല്‍കൃഷി മേഖലകളിലേക്ക് മാറ്റിയിട്ടുണ്ട്. 2014,16 വര്‍ഷങ്ങളില്‍ ജില്ലയില്‍ വ്യാപിച്ച പക്ഷിപ്പനി കാരണം അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ലക്ഷക്കണക്കിന് താറാവുകളാണ് ചത്തത്.

Top