“എല്ലാവരും എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു, കുഴപ്പങ്ങളൊന്നുമില്ല”; ആശുപത്രി വിട്ട് ബിനു അടിമാലി

മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ടു. യാതൊരു വിധ കുഴപ്പമങ്ങളുമില്ലെന്നും പ്രാർഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ‘‘എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്,’’ എന്നായിരുന്നു ബിനു അടിമാലി പ്രതികരിച്ചത്. എത്രയും പെട്ടെന്ന് തന്നെ അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി വേദികളിലേക്ക് തിരികെ എത്തട്ടെ എന്നാണ് ആരാധകർ ആശംസിക്കുന്നത്.

ജൂൺ അഞ്ചിനു പുലർച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നിൽ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്റ്റേജ്ഷോയ്ക്കു ശേഷം വടകരയിൽനിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങൾ. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മഹേഷ് കുഞ്ഞുമോൻ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു. ബിനു അടിമാലിയൊപ്പം ഉല്ലാസ് അരൂരും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ്.

Top