ബിനോയിയുടെ അറസ്റ്റ് ഇപ്പോള്‍ ഇല്ല; മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധി വരട്ടെയെന്ന് മുംബൈ പൊലീസ്

മുംബൈ/തിരുവനന്തപുരം: പീഡന പരാതിയില്‍ ബിനോയ് കോടിയേരിയെ തല്‍ക്കാലം അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് മുംബൈ പൊലീസിന്റെ തീരുമാനം. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുന്നത് വരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യില്ല. വ്യാഴാഴ്ചയാണ് ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മുംബൈ ദിന്‍ദോഷി കോടതി പരിഗണിക്കുന്നത്. തിങ്കളാഴ്ച ജാമ്യാപേക്ഷ പരിഗണിക്കേണ്ടതായിരുന്നെങ്കിലും ജഡ്ജി അവധിയായിരുന്നതിനാല്‍ കേസ് മാറ്റുകയായിരുന്നു.

ബിനോയ് കോടിയേരിക്കെതിരെ പീഡനപരാതി നല്‍കിയ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് യുവതി ബിനോയിക്കെതിരെ നല്‍കിയ പരാതി. അതിനാലാണ് മജിസ്‌ട്രേറ്റിന് മുമ്പാകെ യുവതിയുടെ 164 സ്റ്റേറ്റ്‌മെന്റ് രേഖപ്പെടുത്തുന്നത്. യുവതിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളെ തുടര്‍ന്നാണ് മുംബൈ ഓഷിവാര പോലീസ് രഹസ്യമൊഴിയെടുക്കാന്‍ തീരുമാനിച്ചത്.

ബിനോയ് കോടിയേരിക്കയച്ച പരാതിയില്‍ വിവാഹം ചെയ്തെന്നാണ് പറഞ്ഞതെങ്കില്‍ എഫ്ഐആറില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നാണ് മൊഴി നല്‍കിയത്. ഈ മൊഴിയിലെ വൈരുദ്ധ്യത്തിന്റെ അടിസ്ഥാനത്തിലാണ് യുവതിയുടെ രഹസ്യ മൊഴിയെടുക്കാന്‍ മുംബൈ പോലീസ് തയ്യാറെടുക്കുന്നത്. രഹസ്യമൊഴി ഉടന്‍ തന്നെ രേഖപ്പെടുത്തും.അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

അതേസമയം, ഒരാഴ്ചയിലേറെ കേരളത്തില്‍ പരിശോധന നടത്തിയിട്ടും മുംബൈയില്‍ നിന്ന് വന്ന പൊലീസ് സംഘത്തിന് ബിനോയി എവിടെ എന്നത് സംബന്ധിച്ച് സൂചന കിട്ടിയിട്ടില്ല. ബിനോയിയുടെ കുടുംബ വീടുകളില്‍ പോയി നോട്ടീസ് നല്‍കിയും കണ്ണൂരിലും തിരുവനന്തപുരത്തുമായി വിവരശേഖരണം നടത്തിയും വെറുംകൈയോടെ സംഘം തിരികെ പോയി.

Top