തെളിവുണ്ട്; ബിനോയ് കോടിയേരിക്കെതിരെയുള്ള ബലാത്സംഗ പരാതിയില്‍ ഉറച്ച് യുവതി

മുംബൈ: ബിനോയ് കോടിയേരിക്കെതിരെയുള്ള ബലാത്സംഗ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായി പരാതിക്കാരി.

ബിനോയി കോടിയേരിയുമായുള്ള ബന്ധത്തിന് തെളിവുകളുണ്ടെന്നും ഏത് പരിശോധനക്കും തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു. തനിക്കെതിരെ നല്‍കിയ കേസ് നേരിടുമെന്നും പരാതിക്കാരി പ്രതികരിച്ചു.

ദുബായില്‍ ഡാന്‍സ് ബാര്‍ ജീവനക്കാരിയായിരുന്ന ബീഹാര്‍ സ്വദേശിയായ യുവതിയാണ് ബിനോയിക്കെതിരെ പരാതി നല്‍കിയത്. ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ ബിനോയ് സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്നും അവിടെ വെച്ചാണ് ബിനോയിയെ പരിചയപ്പെടുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. വിവാഹവാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം ബലാല്‍സംഗം ചെയ്തു. ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും ആരോപണമുണ്ട്. 2009 മുതല്‍ 2018 വരെ ബിനോയ് പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്.

ഡാന്‍സ് ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. 2009 നവംബറില്‍ ഗര്‍ഭിണിയായി. തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചു. 2010 ഫെബ്രുവരിയില്‍ അന്ദേരി വെസ്റ്റില്‍ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് തന്നെ അവിടേക്ക് മാറ്റി. ഇതിനിടെ ബിനോയ് പതിവായി ദുബായില്‍ നിന്നും വന്നു പോയിരുന്നു. എല്ലാ മാസവും പണവും അയച്ചിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. 2015 ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാല്‍ ഒഴിഞ്ഞുമാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നും രണ്ട് കുട്ടികളുണ്ടെന്നും അറിയുന്നത്. ഇക്കാര്യം ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നും പിന്നീട് ഭീഷണി തുടങ്ങിയെന്നും യുവതി പറയുന്നു.

അതേസമയം, യുവതി നല്‍കിയ പീഡന പരാതി തള്ളി ബിനോയ് കോടിയേരി രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ബിനോയ് പറഞ്ഞു. യുവതിയെ നേരിട്ട് അറിയാം. എന്തുകൊണ്ട് പരാതി നല്‍കിയെന്ന് അറിയില്ല. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കിയിരുന്നു.

Top