അറിയില്ലെന്ന വാദം തെറ്റ് ; കോടിയേരിയുടെ ഭാര്യ തന്നെ കാണാന്‍ എത്തിയിരുന്നുവെന്ന് യുവതി

KODIYERI

മുംബൈ: ബിനോയ് കോടിയേരിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പരാതിക്കാരിയായ യുവതിയുമായോ കുടുംബവുമായോ സംസാരിച്ചിട്ടില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളി പരാതിക്കാരി രംഗത്ത്. ബിനോയിയുടെ അമ്മയും കോടിയേരിയുടെ ഭാര്യയുമായ വിനോദിനി തന്നെ കാണാന്‍ മുംബൈയില്‍ വന്നിരുന്നുവെന്ന് യുവതി പറഞ്ഞു.

ബിനോയിയുടെ അമ്മ വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തി ഒത്തു തീര്‍പ്പിന് ശ്രമിച്ചിരുന്നുവെന്നും ബിനോയിയും അമ്മയ്ക്കൊപ്പമുണ്ടായിരുന്നുവെന്നും യുവതി പറഞ്ഞു. 2018 ഡിസംബറില്‍ യുവതി വക്കീല്‍ നോട്ടീസയച്ചിതിന് പിന്നാലെയാണ് വിനോദിനി ബാലകൃഷ്ണന്‍ മുംബൈയിലെത്തിയത്. ഇക്കാര്യങ്ങളെല്ലാം കോടിയേരിക്കും അറിയാമെന്നും മറിച്ചുള്ള കോടിയേരിയുടെ വാദം കള്ളമാണെന്നും യുവതി പറയുന്നു.

ബിനോയിയുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച് കോടിയേരി ബാലകൃഷ്ണനെ നേരില്‍ കണ്ട് സംസാരിച്ചിരുന്നുവെന്ന് നേരത്തെ യുവതിയുടെ കുടുംബം വെളിപ്പെടുത്തിയിരുന്നു. സുഹൃത്തുകളെ കൊണ്ട് സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയും കുടുംബവും പറയുന്നു.പണം കിട്ടാതെ ഒത്തുതീര്‍പ്പിനില്ലെന്ന് യുവതി പറഞ്ഞതിനെത്തുടര്‍ന്ന് മറ്റ് കുടുംബാംഗങ്ങളുമായും സംസാരിച്ചുവെന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

Top